ന്യൂഡൽഹി: രാജ്യത്തെ എല്ലാ മതവിഭാഗങ്ങളുടെയും വിവാഹ മോചനത്തിനും ജീവനാംശത്തിനുമുള്ള വ്യവസ്ഥകൾ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു. അതേസമയം, വ്യക്തിനിയമങ്ങളിൽ കടന്നുകയറുന്ന ദിശയിലേക്ക് സുപ്രീംകോടതിയെ കൊണ്ടുപോകാനാണ് ഹരജിക്കാരനായ ബി.ജെ.പി നേതാവ് അശ്വനി കുമാർ ഉപാധ്യായ നോക്കുന്നതെന്ന് സുപ്രീംകോടതി ഒാർമിപ്പിച്ചു.
അങ്ങേയറ്റം കരുതലോടെയാണ് നോട്ടീസ് അയക്കുന്നതെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ എന്തിനാണ് ഹിന്ദു മുസ്ലിം സമുദായങ്ങളെ ഒരേ തരത്തിൽ കൊണ്ടുപോകുന്നതെന്നും ഉപാധ്യായയോട് ചോദിച്ചു. വ്യക്തിനിയമങ്ങൾകൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം തകർക്കുന്നതാണ് ഹരജിയിലെ ആവശ്യം. ഹിന്ദു, ഇസ്ലാം, ക്രിസ്ത്യൻ മതങ്ങളിൽ എന്ത് സ്വീകരിക്കണമെന്ന് എങ്ങനെ നിങ്ങൾക്ക് പറയാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. മതപരമായ അവകാശങ്ങൾ മൗലികാവകാശങ്ങളെ അതിലംഘിക്കുന്നുണ്ടെന്നായിരുന്നു ഹരജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷക മീനാക്ഷി അറോറയുടെ മറുപടി.
പരപുരുഷ ബന്ധവും പരസ്ത്രീ ബന്ധവും കുഷ്ഠരോഗവും ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും വിവാഹമോചനത്തിനുള്ള ന്യായമാണെന്നും പാഴ്സികൾക്കും മുസ്ലിംകൾക്കും അങ്ങനെയല്ലെന്നും അവർ ബോധിപ്പിച്ചു. ഷണ്ഡത്വം ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും ന്യായമാണെങ്കിൽ ക്രിസ്ത്യാനികൾക്കും പാഴ്സികൾക്കും അല്ല. ശൈശവ വിവാഹം ഹിന്ദുക്കൾക്ക് വിവാഹമോചനത്തിനുള്ള ന്യായമാണെങ്കിൽ ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കും പാഴ്സികൾക്കും അങ്ങെനയെല്ലന്നും അതെല്ലാം ഏകീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.