ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ട പത്രിക സമർപ്പണത്തിന്റെ അവസാന ദിവസം മുന്നിലെത്തി നിൽക്കേ സീറ്റുവിഭജനം പൂർത്തിയാക്കിയ എൻ.ഡി.എയിൽ ഭിന്നത.
ബി.ജെ.പി രണ്ടാം പട്ടികയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവും കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന്റെ എൽ.ജെ.പിയും ഒന്നാം പട്ടികയും പ്രഖ്യാപിച്ചപ്പോൾ അതൃപ്തി പ്രകടമാക്കി രംഗത്തുവന്ന ആർ.എൽ.എം നേതാവ് ഉപേന്ദ്ര കുഷ് വാഹ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയില്ല. ചിരാഗ് പാസ്വാന്റെ പാർട്ടി മത്സരിക്കാനിരുന്ന ഏതാനും സീറ്റുകളിൽ നിതീഷ് കുമാറിന്റെ പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതും ഭിന്നത പുറത്തുകൊണ്ടുവന്നു.
12 സ്ഥാനാർഥികളുടെ രണ്ടാംപട്ടിക പുറത്തുവിട്ട ബി.ജെ.പി മിഥിലാഞ്ജൽ മേഖലയിൽ കണ്ണുവെച്ച് 25കാരിയായ നാടോടി ഗായിക മൈഥിലി ഠാകുറിനെ അലിനഗറിൽ സ്ഥാനാർഥിയാക്കി. മൈഥിലി ചൊവ്വാഴ്ചയാണ് ബി.ജെ.പിയിൽ ചേർന്നത്. മുൻ ഐ.പി.എസ് ഓഫിസർ ആനന്ദ് മിശ്രയാണ് ബക്സറിൽ സ്ഥാനാർഥി. 57 സ്ഥാനാർഥികളുടെ ജെ.ഡി.യു ഒന്നാം പട്ടികയിൽ കുപ്രസിദ്ധനായ ഛോട്ടെ സർക്കാർ എന്ന അനന്ത് കുമാർ സിങ്ങും ഇടംപിടിച്ചു.
ഒന്നാംഘട്ട പത്രിക സമർപ്പണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കേ ഇൻഡ്യ സഖ്യത്തിലെ സീറ്റുവിഭജന ചർച്ച അവസാനിച്ചില്ല. സി.പി.ഐ(എം.എൽ) 18 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.