ന്യൂഡൽഹി: പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്‌ചുക്കിന്റെ ആരോഗ്യം തൃപ്തികരമാണെങ്കിലും അദ്ദേഹത്തിന് കടുത്ത നിർജ്ജലീകരണം അനുഭവപ്പെടുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. നിരാഹാര സമരത്തിന്റെ 21-ാം ദിവസം ആരോഗ്യം മോശമായതിനെത്തുടർന്ന് അദ്ദേഹത്തെ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ നിർബന്ധിതമായി പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ അദ്ദേഹം ബോധാവസ്ഥയിലാണെന്നും ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ഓക്സിജന്‍റെ അളവ് എന്നിവ സാധാരണ നിലയിലാണെന്നും ആശുപത്രി പുറത്തുവിട്ട ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
എന്നാൽ, തുടർച്ചയായ ദിവസങ്ങളിലെ ഉപവാസം അദ്ദേഹത്തിന്റെ ശരീരത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ, ആരോഗ്യം കൂടുതൽ വഷളാകുന്നത് തടയാൻ ഉടനടി മെഡിക്കൽ ഇടപെടൽ ആവശ്യമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. എയിംസിൽ നിന്നുള്ള സ്വതന്ത്ര വിദഗ്ധ ഡോക്ടർമാരും അദ്ദേഹത്തെ പരിശോധിക്കുകയും അടിയന്തരമായി ശരീരത്തിലേക്ക് ലവണങ്ങളും ദ്രാവകങ്ങളും (ഐവി ഫ്ലൂയിഡ്) നൽകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്രയധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും ഡോക്ടർമാരുടെയും മെഡിക്കൽ സംഘത്തിന്റെയും ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ സോനം വാങ്‌ചുക് നിരസിക്കുകയാണുണ്ടായത്. ശരീരത്തിലേക്ക് കുത്തിവെക്കുന്ന ഐവി ഫ്ലൂയിഡുകളോ ഒ.ആർ.എസ് ലായനിയോ മറ്റ് മരുന്നുകളോ സ്വീകരിക്കാൻ അദ്ദേഹം തയാറായിട്ടില്ല. കൂടാതെ, ആശുപത്രി നിർദ്ദേശിച്ച ചികിത്സകൾ നൽകുന്നതിനായി അദ്ദേഹത്തിന്റെ കുടുംബവും ഇതുവരെ അനുമതി പത്രം ഒപ്പിട്ടു നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, സഫ്ദർജങ് ആശുപത്രിയിലെ സുതാര്യതക്കുറവും നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടി വാങ്‌ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ ആശുപത്രി അധികൃതർക്ക് കത്തയച്ചിട്ടുണ്ട്. അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് അവരുടെ ആവശ്യം. കൃത്യമായ മെഡിക്കൽ റിപ്പോർട്ടുകൾ ലഭിക്കാതെയും തങ്ങളുടെ അനുമതിയില്ലാതെയും യാതൊരുവിധ മരുന്നുകളോ ദ്രാവകങ്ങളോ നൽകരുതെന്നും ആവശ്യമായ മരുന്നുകൾ കുടുംബം നേരിട്ട് എത്തിക്കുമെന്നും അവർ കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലാണ് അദ്ദേഹം ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.