ശിവപുരി: മധ്യപ്രദേശിലെ ചരിത്രപ്രസിദ്ധമായ നർവാർ കോട്ടയിൽ സംരക്ഷിച്ചുപോന്ന സിന്ധ്യ ഭരണകാലത്തെ പീരങ്കി അതിസാഹസികമായി സായുധ കവർച്ച സംഘം കടത്തിക്കൊണ്ടുപോയി. ബുധനാഴ്ച രാത്രി കോട്ടയിലെ കച്ചേരി കോംപ്ലക്സിൽ അതിക്രമിച്ചു കയറിയ 25ഓളം വരുന്ന സായുധ സംഘം സുരക്ഷ ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് 3,000 കി.ഗ്രാം (3 ടൺ) തൂക്കം വരുന്ന പീരങ്കി കടത്തിക്കൊണ്ടുപോയത്. പതിനാറാം നൂറ്റാണ്ടിലെ സൈനിക ചരിത്രത്തിന്റെ ശേഷിപ്പായിരുന്ന 14 പീരങ്കികളിലൊന്നാണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്. യുദ്ധസാങ്കേതികവിദ്യയുടെയും ലോഹക്കൂട്ടുകളുടെയും അപൂർവ മാതൃകയായ 400 വർഷം പഴക്കമുള്ള ഈ പീരങ്കിയുടെ മൂല്യം കോടികൾ വരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ക്രെയിനും ട്രക്കുകളുമായി അതീവ ആസൂത്രിതമായാണ് കൊള്ളസംഘം എത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജൂലൈ 16ാം തിയതിയാണ് മോഷണം നടന്നത്. കോട്ടയുടെ പിൻഭാഗത്തെ വഴിയിലൂടെയാണ് പുലർച്ചെ 25 മുതൽ 30 വരെ ആയുധധാരികളായ ഒരു സംഘം ഇവർ അകത്തുകയറിയത്. ആധുനിക ആയുധങ്ങളുമായെത്തിയ വൻ സംഘം സുരക്ഷാജീവനക്കാരെ ഭീഷണിപ്പെടുത്തി മുൾമുനയിൽ നിർത്തുകയായിരുന്നു. പിന്നീട്, മോഷണ സാമഗ്രികളുമായി കച്ചേരി സമുച്ചയത്തിൽ കയറി. പീരങ്കി വലിയ കട്ടികൂടിയ വസ്തുക്കളിൽ പൊതിഞ്ഞ ശേഷം, പ്രത്യേക സംവിധാനങ്ങളുടെ സഹായത്തോടെ മുകൾകോട്ടയിൽ നിന്നും ഉരുട്ടിക്കൊണ്ടാണ് 3500 കി.ഗ്രാം ഭാരമുള്ള പീരങ്കി സംഘം താഴേക്ക് എത്തിച്ചത്. അവിടെ നിന്നും ക്രെയിൻ ഉപയോഗിച്ച് വലിയ ട്രക്ക് വാഹനത്തിൽ കയറ്റുകയും കടത്തികൊണ്ടുപോവുകയുമായിരുന്നു.
കവർച്ചക്കാരുടെ ആയുധങ്ങൾക്ക് മുമ്പിൽ തങ്ങൾ തീർത്തും അസഹായരായിരുന്നുവെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ജീവനക്കാരൻ പറഞ്ഞു. കോട്ടയ്ക്കകത്ത് വെളിച്ചക്കുറവായതും കവർച്ച നടത്താൽ സംഘത്തിന് സഹായകമായെന്നും ചൂണ്ടിക്കാണിക്കുന്നു. സംഭവം നടക്കുന്നതിന് 12 ദിവസം മുമ്പ് തന്നെ കോട്ടയ്ക്ക് ചുറ്റും സംശയാസ്പദമായ നീക്കങ്ങളായിരുന്നുവെന്നും പറയപ്പെടുന്നു. സി.സി.ടി.വി നിരീക്ഷണങ്ങളോ ആവശ്യത്തിന് ജീവനക്കാരെയോ ഇവിടെ നിയോഗിച്ചിരുന്നില്ലെന്നും പരാതിയുണ്ട്.
അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘത്തെ ലക്ഷ്യമിട്ടാണ് കവർന്നതെന്ന നിഗമനത്തിലാണ് പൊലീസ്. അന്താരാഷ്ട്ര കള്ളക്കടത്ത് ശൃംഖലയിലേക്ക് ഈ പീരങ്കി മാറ്റാനുള്ള സാധ്യതകൾ പോലീസ് തള്ളിക്കളയുന്നില്ല. കരേര എസ്.ഡി.ഒ.പി പ്രശാന്ത് ശർമയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം അതീവ ഗൗരവമുള്ളതാണെന്ന് സംസ്ഥാന പുരാവസ്തു വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ തരുൺ കുമാർ മഹോബിയ പ്രതികരിച്ചു. കോട്ട സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തുമെന്നും പീരങ്കി വേഗത്തിൽ കണ്ടെത്താൻ പൊലീസുമായി ചേർന്ന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.