ക്ഷേത്രത്തിന് മുമ്പിലെ ഡാൻസ് വൈറലായി; മതവികാരം വൃണപ്പെടുത്തിയെന്ന് കാണിച്ച് കേസുമായി ബജ്രംഗ്ദൾ
ഭോപാൽ: ക്ഷേത്രത്തിന് പുറത്ത് ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതിന് യുവതിക്കെതിരെ മധ്യപ്രദേശിൽ കേസ് രജിസ്റ്റർ ചെയ്തു. ഛതർപൂരിലാണ് സംഭവം.
വിഡിയോ വൈറലായതോടെ ബജ്രംഗ് ദൾ നേതാവ് സുരേന്ദ്ര ശിവ്ഹാരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരതി സാഹുവിനെതിരെ കേസെടുത്തിരിക്കുന്നത്. ജന്‍റായ് തോരിയ ക്ഷേത്രത്തിന് മുമ്പിൽ വെച്ച് അശ്ലീലമായ തരത്തിൽ നൃത്തം ചെയ്തുവെന്നും ഇത് ഹൈന്ദവ വികാരത്തെ വൃണപ്പെടുത്തിയെന്നും കാണിച്ചായിരുന്നു പരാതിയെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
25 ലക്ഷം ഫോളോവേഴ്സുള്ള തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ആരതി സാഹു വിവാദ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഛതർപൂർ എസ്.ഡി.ഒപി ശശാങ്ക് ജെയിൻ പറഞ്ഞു.
സംഭവം വിവാദമായതോടെ ക്ഷമാപണവുമായി സാഹു രംഗത്തെത്തിയിരുന്നു. താൻ ചെറുപ്പം തൊേട്ട ക്ഷേത്രത്തിൽ പോകുന്നതാണെന്നും ആരുടെയും വികാരം വൃണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അവർ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ച് കിട്ടുന്ന പണമാണ് തന്‍റെ ഏക വരുമാന മാർഗമെന്നും വിവാദ ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായും സാഹു പറഞ്ഞു.
കോക്ടെയ്ൽ എന്ന ചിത്രത്തിലെ 'ദായെ ലഗേ കഭി ബായേ ലഗേ' വെൽകം ടു കറാച്ചിയിലെ 'മേരേ ശാം ആവാദ് സേ ആയി ഹേ' എന്നീ ബോളിവുഡ് ഗാനങ്ങൾക്കാണ് ക്ഷേത്രത്തിന്‍റെ ഗേറ്റിന് മുമ്പിൽ വെച്ച് സാഹു ചുവടുവെച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.