ന്യൂഡൽഹി: കച്ചവടക്കാരൻ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഡൽഹിയിലെ ആസാദ്പൂർ മാർക്കറ്റ് അടച്ചുപൂട്ടണമെന്ന ആവശ്യവുമായി വ്യാപാരികൾ. ചൊവ്വാഴ്ച പയർ, ചക്ക കച്ചവടക്കാരനായ 57 കാരൻ വൈറസ് ബാധിച്ച് മരിച്ചതോടെയാണ് പഴം, പച്ചക്കറി മൊത്ത കച്ചവട കേന്ദ്രമായ മാർക്കറ്റ് അടച്ചിടണമെന്ന ആവശ്യമായി വ്യാപാരികൾ രംഗത്തുവന്നത്. സമാനരീതിയിൽ ഒന്നിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തതിൽ അവർ ആശങ്കയിലാണ്.
കോവിഡ് വ്യാപനം തടയാനുള്ള പ്രതിരോധ നടപടികൾ മാർക്കറ്റിൽ സ്വീകരിക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് വ്യാപാരികൾ ആരോപിക്കുന്നു. മാർക്കറ്റ് താൽകാലികമായി അടച്ചുപൂട്ടണം. ജാപ്പനീസ് പാർക്ക് അടക്കം മൈതാനങ്ങളിൽ സമൂഹിക അകലവും മുൻകരുതലും പാലിച്ച് കച്ചവടം നടത്താൻ തയാറാണെന്ന് വ്യാപാരിയായ അനിൽ മൽഹോത്ര വ്യക്തമാക്കി.
രോഗലക്ഷണത്തെ തുടർന്ന് ഏപ്രിൽ 17നാണ് മജ് ലിസ് പാർക്ക് താമസക്കാരനായ വ്യാപാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ 19ന് സ്രവം ശേഖരിച്ച് കോവിഡ് നിർണയ പരിശോധന നടത്തിയപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയത്. വ്യാപാര പങ്കാളി അടക്കം നിരവധി പേർ ഇദ്ദേഹവുമായി ഇടപഴകിയിരുന്നതായും ജില്ലാ മജിസ്ട്രേറ്റ് ദീപക് ഷിൻഡെ അറിയിച്ചു.
ഷാലിമാർ മാർഗിലെ ഉത്തർപ്രദേശ് സ്വദേശികളായ തക്കാളി വ്യപാരിക്കും ക്വാളിഫ്ലവർ വ്യാപാരിക്കും വൈറസ് ബാധ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ശേഖരിച്ചു വരികയാണ്.
ഏഷ്യയിലെ ഏറ്റവും വലിയ പഴം, പച്ചക്കറി മൊത്ത കച്ചവട കേന്ദ്രമാണ് ഡൽഹിയിലെ ആസാദ്പൂർ മാർക്കറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.