അയോധ്യ: രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ഫണ്ട് കൊള്ളയിലെ പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്കെതിരെ കർശന നടപടി സ്വീകരിക്കുമന്ന് അയോധ്യ ബാർ അസോസിയേഷൻ. കേസിൽ പ്രതികൾക്കായി വാദിക്കുന്ന ഏതൊരു അംഗത്തിനും അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുമെന്ന് അസോസിയേഷൻ തിങ്കളാഴ്ച ചേർന്ന ജനറൽ ബോഡി യോഗത്തിൽ തീരുമാനിച്ചു.
രാമക്ഷേത്രത്തിലെ വഴിപാടുകളും സംഭാവനകളും കൊള്ളയടിച്ച സംഭവം വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും, അതുകൊണ്ടുതന്നെ പ്രതികളെ ആരും പ്രതിരോധിക്കേണ്ടതില്ലെന്നും ബാർ അസോസിയേഷൻ സെക്രട്ടറി ശൈലേന്ദ്ര ജയ്‌സ്വാൾ വ്യക്തമാക്കി. അതുകൊണ്ട് ഫൈസാബാദിലെ അഭിഭാഷകർ ആരും തന്നെ ഈ കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരാകേണ്ടതില്ലെന്ന് ഏകകണ്ഠമായി തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാർ അസോസിയേഷൻ പ്രസിഡന്റ് കാളിക പ്രസാദ് മിശ്രയുടെ പ്രഖ്യാപനത്തിന്റെ വിഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സംഭവത്തിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രസാദ് മിശ്ര ആരോപിച്ചു. ചമ്പത് റായ്, ഗോപാൽ റാവു, അനിൽ മിശ്ര എന്നിവരുടെ അറിവില്ലാതെ ഇത്രയും വലിയ തട്ടിപ്പ് നടക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രോസിക്യൂഷൻ കേസ് കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റിയെ രൂപീകരിച്ചതായും പ്രസാദ് മിശ്ര അറിയിച്ചു.
തട്ടിപ്പുമായി ബന്ധപ്പെട്ട് വിവാദമുയർന്ന സാഹചര്യത്തിൽ ചമ്പത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു എന്നിവർ അയോധ്യ വിട്ടുപോകണമെന്നും, അല്ലെങ്കിൽ നഗരം ഉപരോധിക്കുമെന്നും അഭിഭാഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2005ലെ രാമക്ഷേത്ര ഭീകരാക്രമണ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരാകേണ്ടതില്ലെന്ന് ബാർ അസോസിയേഷൻ നേരത്തെ തീരുമാനിച്ചിരുന്നു. അതേ മാതൃകയാണ് ഇപ്പോഴും പിന്തുടരുന്നത്.
അതിനിടെ, രാമക്ഷേത്ര കൊള്ളയിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. വേനലവധിക്ക് ശേഷം ഹരജി പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞത്. അയോധ്യ രാമക്ഷേത്ര ക്ഷേത്ര ഫണ്ട് വൻതോതിൽ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേഷ് കുമാർ യാദവ് എന്നിവരാണ് അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം അയോധ്യയിൽ അന്വേഷണം തുടരുകയാണ്. അയോധ്യയിൽ നിന്ന് ഇതിനകം എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരെയടക്കം നിരവധി പേരെ ചോദ്യംചെയ്തു വരികയാണ്. സംഭവത്തെ തുടർന്ന് ശ്രീരാമജന്മഭൂമി ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ഉൾപ്പെടെ രണ്ട് ട്രസ്റ്റ് അംഗങ്ങൾ രാജിവെക്കുകയും ചെയ്തിരുന്നു. ക്ഷേത്ര ഭാരവാഹികളുടെ വീടുകളിലും ഓഫിസുകളിലും പരിശോധന നടത്തിയതിൽ നിന്നും വൻ തുക കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.