ന്യൂഡൽഹി: സി.ബി.ഐ ഡയറക്ടർ നിയമനത്തിൽ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്. ഈ മാസം 15 നകം വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്. നിയമനം ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് ഉത്തരവ്. എന്‍.ജി.ഒ.യായ കോമണ്‍ കോസിനുവേണ്ടി പ്രശാന്ത് ഭൂഷണാണ് സി.ബി.െഎ ഡയറക്ടർ നിയമനം കേന്ദ്രം അനധികൃതമായ രീതിയില്‍ നടത്തിയെന്നുകാണിച്ച് കോടതിയെ സമീപിച്ചത്.
സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അനില്‍ സിന്‍ഹ വിരമിച്ച ഒഴിവിലാണ് ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഓഫിസറായ രാകേഷ് അസ്ഥാനയെ നിയമിച്ചത്. മോദിയുടെ ഇഷ്ടക്കാരൻ കൂടിയാണ് രാകേഷ് അസ്ഥാന. സി.ബി.ഐ ഡയറക്ടര്‍ പദവി നല്‍കാതെ, ചുമതലയാണ് രാകേഷ് അസ്ഥാനക്ക് നല്‍കിയത്. 10 വര്‍ഷത്തിനിടെ ആദ്യമായാണ് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് സ്ഥിരം നിയമനം നടത്താതെ ചുമതല മാത്രം നല്‍കുന്നത്. സീനിയോറിറ്റി പ്രകാരം സി.ബി.ഐ ഡയറക്ടര്‍ പദവിക്ക് അര്‍ഹനായ സി.ബി.ഐ സ്പെഷല്‍ ഡയറക്ടര്‍ ആര്‍.കെ. ദത്തയെ മറികടന്നായിരുന്നു നിയമനം. അസ്ഥാനക്കായി ദത്തയെ സി.ബി.ഐയില്‍നിന്ന് ആഭ്യന്തര മന്ത്രാലയത്തില്‍ സ്പെഷല്‍ സെക്രട്ടറിയായി സ്ഥലം മാറ്റുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തില്‍ രണ്ടാമതൊരു സ്പെഷല്‍ സെക്രട്ടറിയുടെ തസ്തിക സൃഷ്ടിച്ചായിരുന്നു സ്ഥലം മാറ്റം. പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ കൊളീജിയമാണ് സി.ബി.ഐ തലവനെ തെരഞ്ഞെടുക്കേണ്ടത്. അനില്‍ സിന്‍ഹ പടിയിറങ്ങിയിട്ടും പകരക്കാരനെ നിയമിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ കൊളീജിയം യോഗം വിളിച്ചിരുന്നില്ല.
ഈ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. കടുത്ത പ്രതിഷേധം അറിയിച്ച് ലോക്സഭയിലെ കോണ്‍ഗ്രസ് സഭാനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു. നിയമനം നിയമവിരുദ്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.