ന്യൂഡൽഹി: സുപ്രീംകോടതിയുടെ എല്ലാ ബെഞ്ചുകളും ഓരോ ദിവസവും 10 ട്രാൻസ്ഫർ ഹരജികളും 10 ജാമ്യാപേക്ഷകളും പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്‍റെ നിർദേശം. കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിന് പരിഹാരം കാണുന്നതിന്‍റെ ഭാഗമായാണ് നടപടി.
ഫുൾ കോർട്ട് മീറ്റിങ്ങിൽ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടതായും ഡിസംബർ 17ന് ശൈത്യകാല ഇടവേളക്ക് മുമ്പായി എല്ലാ ട്രാൻസ്ഫർ ഹരജികളും തീർപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
'3000 ട്രാൻസ്ഫർ ഹരജികളാണ് കെട്ടിക്കിടക്കുന്നത്. നിലവിൽ 13 ബെഞ്ചുകളാണുള്ളത്. ഒരു ബെഞ്ച് ദിവസം 10 ട്രാൻസ്ഫർ ഹരജികൾ പരിഗണിച്ചാൽ ദിവസം 130 ഹരജികളും, ആഴ്ചയിൽ 650 ഹരജികളും തീർപ്പാക്കാനാകും. ഡിസംബർ 17ന് ശൈത്യകാല അവധിക്ക് മുമ്പായി എല്ലാ ഹരജികളും തീർപ്പാക്കാനാകും' -അദ്ദേഹം വ്യക്തമാക്കി.
ജാമ്യഹരജികൾക്ക് മുൻഗണന നൽകണമെന്ന് നിർദേശിച്ചതായും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ദിവസവും 10 ജാമ്യഹരജികൾ പരിഗണിക്കണം. കാരണം, അത് വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ വിഷയമാണ്. ആദ്യം 10 ട്രാൻസ്ഫർ ഹരജികളും പിന്നീട് 10 ജാമ്യഹരജികളും പരിഗണിച്ച ശേഷമാകും പതിവ് പ്രവർത്തനം ആരംഭിക്കേണ്ടത് -ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.