കൊൽക്കത്ത: പശ്ചിമബംഗാളിലെ ബാസിർഹട്ട് നോർത്ത് നിയമസഭാ മണ്ഡലത്തിൽ സപ്ലിമെന്ററി വോട്ടർ പട്ടികയിൽനിന്ന് ഒരു ബൂത്തിലെ ബി.എൽ.ഒ ഉൾപ്പെടെ 340 മുസ്‍ലിം വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റി. ബോറോ ഗോബ്ര ഗ്രാമത്തിന്റെ അഞ്ചാം നമ്പർ ബൂത്തിൽ നിന്നുള്ള മുസ്‍ലം സമുദായത്തിൽപ്പെട്ടവരുടെ പേരുകൾ കരട് പട്ടികയിൽ ‘അണ്ടർ അഡ്ജഡിക്കേഷൻ’ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞദിവസം വൈകിട്ട് പ്രസിദ്ധീകരിച്ച സപ്ലിമെന്ററി പട്ടികയിൽനിന്ന് ഇവരുടെ പേരുകൾ നീക്കം ചെയ്യുകയായിരുന്നു.
ബൂത്ത് ലെവൽ ഓഫിസറായ എം.ഡി. ഷാഫിയുൾ ആലമിന്റെ പേരും വെട്ടിയതിനെ തുടർന്ന് പ്രതിഷേധം ശക്തമായി. പേരുകൾ വെട്ടിമാറ്റിയതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ഓഫിസറുടെ വസതിയിലും തെരുവിലും പ്രതിഷേധ പ്രകടനം നടത്തി. മുസ്‍ലിം നാമധാരികളുടെ പേരുകളാണ് വെട്ടിനീക്കിയതെന്നും അവർ ആരോപിച്ചു. തെരഞ്ഞെടുപ്പ് അധികാരികളുടെ നടപടികൾ സുതാര്യമല്ലെന്നും നടപടിയിൽ ആശങ്കയുണ്ടെന്നും അവർ അറിയിച്ചു. ബാസിർഹട്ട് ബ്ലോക്ക് രണ്ടിലെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസറിൽനിന്ന് പരിഹാരം തേടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഒന്നും ലഭിച്ചില്ലെന്ന് ഷാഫിയുൾ ആലം പറഞ്ഞു. കൂടാതെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി പക്ഷപാതപരമാണെന്നും രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയാണ് പേരുകൾ നീക്കം ചെയ്തതെന്നും പ്രതിഷേധക്കാർ പറഞ്ഞു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുന്നതിനായി ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് ആലം പറഞ്ഞു.
ബാസിർഹട്ട് ബ്ലോക്ക് രണ്ടിൽ 992 വോട്ടർമാരാണുള്ളത്. അതിൽ 38 പേരെ മരണം, താമസ സ്ഥലംമാറ്റം തുടങ്ങിയ കാരണങ്ങളാൽ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തിരുന്നു. 358 വോട്ടർമാരെ ഹിയറിങ്ങിനായി വിളിച്ചുവരുത്തി. ഇതിൽ 18 കേസുകൾ കരട് പട്ടികയിൽ പരിഹരിച്ചു. 340 പേരെ സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കുന്നതുവരെ തീർപ്പുകൽപ്പിക്കുന്നതിനായി മാറ്റിവെക്കുകയുമായിരുന്നു. പേരുകൾ നീക്കം ചെയ്തവരുടെ ഫോമുകൾ പൂരിപ്പിക്കുന്നതിന് താൻ സഹായിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങൾക്ക് അനുസൃതമായി എല്ലാ രേഖകളും അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് പേരുകൾ നീക്കം ചെയ്തതെന്നും ആലം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.