ന്യൂഡൽഹി: തലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി ഡൽഹി സർക്കാർ. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ടം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് ഈ നടപടി. ഇതിന്റെ ഭാഗമായി ഡൽഹിയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ 50 ശതമാനം ജീവനക്കാർക്ക് വർക് ഫ്രം ഹോം നിർബന്ധമാക്കി. നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡിസംബർ 18 മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ജോലി നഷ്ടപ്പെട്ട നിർമാണ തൊഴിലാളികൾക്ക് 10,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. ഗ്രാപ് സ്റ്റേജ് മൂന്ന് പ്രകാരം 16 ദിവസത്തേക്ക് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. ഈ കാലയളവിലെ നഷ്ടപരിഹാരമാണ് രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് ലഭിക്കുക. ആരോഗ്യ സേവനങ്ങൾ, പൊതുഗതാഗതം, വൈദ്യുതി തുടങ്ങിയ അവശ്യ സർവീസുകൾക്ക് നിയന്ത്രണങ്ങളിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്.
ഡിസംബർ 15ന് ഡൽഹിയിൽ ഏറ്റവും മോശമായ വായു നിലവാരമാണ് രേഖപ്പെടുത്തിയത്. എ.ക്യൂ.ഐ 498 ആയി ഉയർന്നു. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ അനുഭവപ്പെട്ട കടുത്ത പുകമഞ്ഞ് നിരവധി റോഡപകടങ്ങൾക്ക് കാരണമായി. കാഴ്ചപരിധി ഗണ്യമായി കുറഞ്ഞതോടെ വിമാന സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തു.
ഡൽഹി വിമാനത്താവളവും വിമാനക്കമ്പനികളും യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (PUC) ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകില്ലെന്നും ഭരണകൂടം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.