റായ്പൂർ: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ സിഗരറ്റ് വലിക്കരുതെന്ന് പറഞ്ഞതിന് പ്രകോപിതനായി നോസിലിന് തീയിട്ട് യുവാവ്. റായ്പൂരിലെ ഉർളയിലാണ് സംഭവം. പെട്രോൾ പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ദുരന്തം ഒഴിവായത്. സംഭവവുമായി ബന്ധപ്പെട്ട് ധർമ്മേന്ദ്ര ക്ഷത്രി, ഇമ്രാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ധർമ്മേന്ദ്രയും ഇമ്രാനും ബൈക്കിൽ ഇന്ധനം നിറക്കാനാണ് പമ്പിലെത്തിയത്. ഇമ്രാൻ ബൈക്കിൽ തന്നെ ഇരുന്നപ്പോൾ ധർമ്മേന്ദ്ര അരികിൽ നിൽക്കുകയായിരുന്നു. ഇന്ധനം നിറക്കാനായി ടാങ്ക് തുറന്ന സമയത്ത് ധർമ്മേന്ദ്ര സിഗരറ്റ് പുറത്തെടുത്ത് കത്തിക്കാൻ ശ്രമിച്ചു. പെട്രോൾ പമ്പിൽ പുകവലിക്കുന്നത് അപകടമാണെന്നും അത് ഒഴിവാക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. ഇത് കേട്ട ഇമ്രാൻ ധർമ്മേന്ദ്രയെ പുറകിലേക്ക് തള്ളിയിരുന്നു. ഇതിൽ പ്രകോപിതനായ ധർമ്മേന്ദ്ര കയ്യിലുണ്ടായിരുന്ന ലൈറ്റർ ഉപയോഗിച്ച് ഇന്ധനം വരുന്ന നോസിലിന് തീയിടുകയായിരുന്നു. നിമിഷനേരം കൊണ്ട് ഇന്ധന പൈപ്പിലും യുവാക്കൾ വന്ന ബൈക്കിന്റെ ടാങ്കിലും പമ്പ് മെഷീനിലും തീ പടർന്നു പിടിച്ചു.
തീ ആളിപ്പടർന്നതോടെ പമ്പിലുണ്ടായിരുന്നവർ പരിഭ്രാന്തരായി ചിതറിയോടി. അതേസമയം പമ്പ് ജീവനക്കാരിലൊരാൾ പെട്ടെന്ന് തന്നെ നോസൽ പൈപ്പ് വലിച്ചുമാറ്റുകയും ഇന്ധനത്തിന്റെ മെയിൻ സപ്ലൈ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. തുടർന്ന് പമ്പിലുണ്ടായിരുന്ന ഫയർ എക്സ്റ്റിങ്ഷർ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ തീ നിയന്ത്രണവിധേയമാക്കി. തീ പടരുന്നതിനിടെ ഇന്ധനം തെറിച്ചുവീണ് പ്രതികൾക്കും നിസാര പരിക്കേറ്റിട്ടുണ്ട്. പരിഭ്രാന്തിക്കിടയിൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പമ്പ് ജീവനക്കാർ തന്നെ തടഞ്ഞുവെച്ചാണ് പൊലീസിൽ ഏൽപ്പിച്ചത്. സംഭവത്തിൽ പമ്പ് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.