ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന എ.ഐ ഉച്ചകോടിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചതിന് പിന്നാലെ, ഉച്ചകോടിയെ പുകഴ്ത്തി ശശി തരൂർ രംഗത്തെത്തി. ഉച്ചകോടിയുടെ ആദ്യ രണ്ട് ദിവസങ്ങൾ വളരെ നന്നായി കടന്നുപോയെന്ന് തരൂർ പറഞ്ഞു. നാരായണ ഗുരുവിനെക്കുറിച്ചുള്ള തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഉച്ചകോടിയിൽ നാളെ സംസാരിക്കും. ആദ്യ രണ്ട് ദിവസങ്ങൾ വളരെ നന്നായി കടന്നുപോയി എന്നാണ് എനിക്ക് മനസ്സിലായത്. ചില തകരാറുകൾ, സംഘാടനത്തിലെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, വലിയ ഒരു പരിപാടിയിൽ ഇതെല്ലാം സംഭവിക്കുന്നതാണ്. എന്നാൽ ഉച്ചകോടിയിലെ പങ്കാളിത്തം ശ്രദ്ധേയമാണ്. നിരവധി പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ, ലോക നേതാക്കൾ എന്നിവർ ഇവിടെയുണ്ട്. അവർ എ.ഐ വികസനത്തിൽ പുതുതായി സംയോജിതമായ ഒരു ലോകം കാണാൻ ആഗ്രഹിക്കുന്നുവെന്ന ശക്തമായ സന്ദേശവുമായാണ് വന്നിരിക്കുന്നത് -തരൂർ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മറ്റ് മുതിർന്ന പാർട്ടി നേതാക്കളും ഉച്ചകോടിയെ വിമർശിച്ചിരുന്നു. മോശം സംഘാടനം രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നായിരുന്നു അവരുടെ വിമർശനം. എ.ഐ ഉച്ചകോടിയെ ക്രമരഹിതമായ പി.ആർ കാഴ്ച എന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചിരുന്നത്. ചൈനീസ് ഉൽപന്നങ്ങളാണ് പ്രദർശിപ്പിച്ചതെന്ന് ആരോപണം ഉയർന്നതിന് തൊട്ടുപിന്നാലെയായിരുന്നു രാഹുലിന്‍റെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.