മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ നൂർമുഹമ്മദ്, മൂത്ത മകൻ അസദ് എന്നിവരുമായി സംസാരിക്കുന്നു,  കൊല്ലപ്പെട്ട ഐനാസ് (ഇൻസെറ്റിൽ)

ഐനാസ് -അരുൺ പ്രണയം നുണകഥ മാത്രമെന്ന് പിതാവ് നൂർ മുഹമ്മദ്; എയർ ഇന്ത്യ നിലപാട് ദുഃഖകരം

മംഗളൂരു: ഉഡുപ്പി ജില്ലയിൽ മൽപെ പൊലീസ് സ്റ്റേഷൻ പരിധിയിലെ നെജാറുവിൽ കൂട്ടക്കൊല നടന്ന വീട്ടിലെ കുടുംബനാഥനും പ്രവാസിയുമായ നൂർ മുഹമ്മദ് തന്റെ സങ്കടവും പ്രതിഷേധവും മന്ത്രി ലക്ഷ്മി ഹെബ്ബാൽകറുമായി പങ്കുവെച്ചു.

കൊല്ലപ്പെട്ട മകൾ എയർ ഇന്ത്യ എയർഹോസ്റ്റസായിരുന്ന ഐനാസും(21) പ്രതി പ്രവീൺ അരുൺ ഛൗഗലെയും(39) തമ്മിൽ പ്രണയത്തിലായിരുന്നുവെന്നത് നുണയാണെന്ന് പറഞ്ഞ അദ്ദേഹം എയർ ഇന്ത്യയുടെ നിലപാടിൽ പ്രതിഷേധവും അറിയിച്ചു. ഉഡുപ്പി ജില്ല ചുമതല വഹിക്കുന്ന മന്ത്രി വെള്ളിയാഴ്ച നൂർ മുഹമ്മദുമായും സംഭവ ദിവസം ബംഗളൂരുവിൽ ജോലി സ്ഥലത്തായിരുന്ന മൂത്ത മകൻ അസദുമായും സംസാരിച്ചു.

മംഗളൂരു വിമാനത്താവളം കേന്ദ്രീകരിച്ചാണ് എയർ ഇന്ത്യ എക്സ്പ്രസ് എയർഹോസ്റ്റസായ മകൾ ജോലി ചെയ്തിരുന്നത്. അവൾ പലതവണ വിദേശ രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. മുതിർന്ന ജീവനക്കാരുടെ അകമ്പടി സ്വാഭാവികമായി ഉണ്ടാവും. രണ്ടോ മൂന്നോ തവണ അരുണിനായിരുന്നു മുതിർന്ന ജീവനക്കാരൻ എന്ന നിലയിൽ ആ ചുമതല. അതിലപ്പുറം അയാളുമായി മകൾക്ക് ഒരു ബന്ധവുമില്ലായിരുന്നു.

പൊതുവെ തങ്ങളുടെ സമുദായം എയർഹോസ്റ്റസ് ജോലിക്ക് വിടുന്നതിൽ താൽപര്യം കാണിക്കാറില്ല. ധൈര്യത്തോടെ മകളെ അയക്കുകയായിരുന്നു. ഐനാസ് തന്റെ കൂടെ സൗദിയിലുള്ളപ്പോഴാണ് എയർ ഹോസ്റ്റസ് ആവണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. ഉഡുപ്പി എം.ജി.എം കോളജിൽ ബി.കോം രണ്ടാം വർഷ വിദ്യാർഥിനിയായിരിക്കെ എയർ ഹോസ്റ്റസ് അവസരം ലഭിക്കുകയും ചെയ്തെന്ന് നൂർ മുഹമ്മദ് പറഞ്ഞു.

എയർ ഇന്ത്യ എയർഹോസ്റ്റസ് ആയിരിക്കെ മകൾ കൊല്ലപ്പെട്ടിട്ട് ആ സ്ഥാപനം അധികൃതർ ഫോണിൽ പോലും ബന്ധപ്പെടാത്തതിൽ സങ്കടമുണ്ട്. ഇത്രയേറെ കുറ്റവാസനയുള്ളയാളെ സാഹചര്യങ്ങൾ പഠിക്കാതെ വിമാനത്തിൽ നിയമിച്ചതും ആശങ്കയുളവാക്കുന്നതാണെന്ന് പറഞ്ഞു.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ(23),ഐനാസ്(21), അസീം (12) എന്നിവർ ഞായറാഴ്ച രാവിലെ 8.30നും ഒമ്പതിനും ഇടയിലായിരുന്നു കൊല്ലപ്പെട്ടത്. അറസ്റ്റിലായ മുൻ മഹാരാഷ്ട്ര പൊലീസും എയർ ഇന്ത്യ ജീവനക്കാരനുമായ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Tags:    
News Summary - Ainas -Arun love is only a lie- Father Noor Muhammad; Air India's position is sad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.