ചെന്നൈ: ഒരു ഫ്ലയിങ് കിസ് ഇത്രയേറെ നീരസപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്ന് നടൻ പ്രകാശ് രാജ. സ്മൃതി ഇറാനി ആരോപണം ഉന്നയിക്കുന്നതിന്റെ എ.എൻ.ഐയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു പ്രകാശ് രാജിന്റെ വിമർശനം.
രാഹുൽ ഗാന്ധിക്കെതിരായ സ്മൃതി ഇറാനിയുടെ ഫ്ലയിങ് കിസ് ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു പ്രകാശ് രാജ്. ''മുൻഗണനകൾ...ഫ്ലയിങ് കിസ് മാഡം ജിയെ അലോസരപ്പെടുത്തി, എന്നാൽ മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിക്കുന്നത് അലോസരപ്പെടുത്തുന്നില്ല.''-എന്നായിരുന്നു പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചത്.
മണിപ്പൂർ വിഷയത്തിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോൾ രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം. രാഹുലിന് ശേഷം സ്മൃതിയാണ് പാർലമെന്റിൽ സംസാരിച്ചത്. അപ്പോഴാണ് അവർ ആരോപണമുന്നയിച്ചത്.
മിസ്റ്റർ സ്പീക്കർ, ഞാനൊരു എതിർപ്പ് ഉന്നയിക്കുന്നു. എനിക്ക് മുമ്പ് സംസാരിച്ചയാൾ ഒരു മോശം അടയാളം കാണിച്ചു. പാർലമെന്റിലെ വനിത അംഗത്തിന് നേരെ ഒരു സ്ത്രീവിരുദ്ധന് മാത്രമേ ഫ്ലയിങ് കിസ് നൽകാനാകൂ. ഇത്തരം മോശം പ്രവൃത്തി പാർലമെന്റിന്റെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ല. അതാ കുടുംബത്തിന്റെ സംസ്‌കാരമാണ്' -എന്നായിരുന്നു സ്മൃതി ഇറാനിയുടെ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.