ന്യൂഡൽഹി: സൂപ്രീംകോടതിയിൽനിന്ന് രൂക്ഷവിമർശനം ഉയർന്നതിന് പിന്നാലെ എൻ.സി.ഇ.ആർ.ടി പാഠ പുസ്തക വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. വിഷയത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചു. "ജുഡീഷ്യറിയോട് ഞങ്ങൾക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്. കോടതി പറഞ്ഞത് ഞങ്ങൾ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യും. വിഷയത്തിൽ ഞാൻ അതീവ ദുഃഖിതനാണ്, അതിൽ ഖേദം പ്രകടിപ്പിക്കുന്നു. ഈ വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പുസ്തകങ്ങൾ പിൻവലിക്കാൻ എൻ.സി.ഇ.ആർ.ടിയോട് നിർദ്ദേശിച്ചു," മന്ത്രി പറഞ്ഞു.
ജുഡീഷ്യറിയോട് അനാദരവ് കാണിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. സർക്കാരിന് അത്തരമൊരു ഉദ്ദേശ്യമില്ലായിരുന്നു. ഈ അധ്യായം തയ്യാറാക്കുന്നതിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കും. ഈ തെറ്റ് ആവർത്തിക്കില്ലെന്ന് ജുഡീഷ്യറിക്ക് ഉറപ്പ് നൽകാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദത്തിൽസുപ്രീകോടതിയിൽ കേന്ദ്രസർക്കാർ മാപ്പ് പറഞ്ഞിരുന്നു. പാഠഭാഗങ്ങൾ തയാറാക്കിയവർക്കെതിരെ കർശന നടപടിയെടുക്കും. ഭാവിയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഒരു പ്രവർത്തനത്തിലും അവരെ ഭാഗമാക്കില്ലെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രസർക്കാറിന് വേണ്ടി കോടതിയിൽ ഹാജരായ നിലപാട് അറിയിച്ചത്. ഗൗരവമായി തന്നെയാണ് വിഷയത്തെ കേന്ദ്രസർക്കാർ സമീപിച്ചത്. അതുകൊണ്ടാണ് രണ്ട് ജീവനക്കാരേയും മാറ്റിനിർത്തി ഭാവിയിൽ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ ഒരു പ്രവർത്തനത്തിലും അവർ ഭാഗമാവില്ലെന്ന് ഉറപ്പാക്കുകയും ചെയ്തെന്നും തുഷാർ മേത്ത പറഞ്ഞു.
എന്നാൽ, മാപ്പ് കൊണ്ട് മാത്രം വിഷയം ഒതുക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ നിലപാട്.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. എട്ടാം ക്ലാസിലെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമർശിച്ചതിൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ഒരാളെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയത് കേവലം അശ്രദ്ധയല്ലെന്നും, മറിച്ച് ജുഡീഷ്യറിയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കോടതി ഇടപെടലിന് പിന്നാലെയാണ് പുസത്കം വിൽപനയിൽ നിന്ന് പിൻവലിച്ച വാർത്ത പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.