ഡൽഹിയിലെ ജന്തർ മന്ദിറിൽ സാമൂഹിക പ്രവർത്തകനായ സോനം വാങ്ചുക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 20 ദിവസം പിന്നിടുമ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആമിർ ഖാൻ. വാങ്ചുകിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് തനിക്ക് വലിയ ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ താരം, അതോടൊപ്പം വർഷങ്ങളായി പ്രേക്ഷകർക്കിടയിലുള്ള ഒരു വലിയ തെറ്റിദ്ധാരണയും തിരുത്തിയിട്ടുണ്ട്. താൻ അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം 'ത്രീ ഇഡിയറ്റ്സ്' സോനം വാങ്ചുകിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതല്ലെന്ന് ആമിർ ഖാൻ വെളിപ്പെടുത്തി.
ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ തന്റെ കരിയറിലെ നാഴികക്കല്ലായ 'ലഗാൻ' എന്ന സിനിമയുടെ പ്രത്യേക പ്രദർശനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് താരം ഈ കാര്യങ്ങൾ പങ്കുവെച്ചത്. മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ സോനം വാങ്ചുകിന്റെ നിരാഹാര സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, 'ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹത്തിന്റെ ആരോഗ്യത്തിലും ജീവനത്തിലും വലിയ ആശങ്കയുണ്ട്. ഈ സമരം നല്ല രീതിയിൽ അവസാനിക്കുമെന്നും അദ്ദേഹം ഉടൻ തന്നെ ഉപവാസം അവസാനിപ്പിക്കുമെന്നും ഞങ്ങൾ പ്രത്യാശിക്കുന്നു,' എന്ന് ആമിർ ഖാൻ പറഞ്ഞു.
'ത്രീ ഇഡിയറ്റ്സ്' ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഫുൻസുഖ് വാങ്ഡു എന്ന റോൾ സോനം വാങ്ചുകിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന തരത്തിലുള്ള പ്രചാരണങ്ങളെ ആമിർ പാടെ നിഷേധിച്ചു. ചിത്രത്തിൽ 'ചതുർ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഒമി വൈദ്യ അടുത്തിടെ പങ്കുവെച്ച ഒരു വൈകാരികമായ വിഡിയോയിൽ ഈ രീതിയിൽ സംസാരിച്ചിരുന്നു. എന്നാൽ, തമാശരൂപേണ 'ചതുറിന് തെറ്റുപറ്റിയതാണ്' എന്ന് വ്യക്തമാക്കിയ ആമിർ, സിനിമയുടെ ചിത്രീകരണ സമയത്ത് തനിക്കോ സംവിധായകൻ രാജ്കുമാർ ഹിരാനിക്കോ തിരക്കഥാകൃത്ത് അഭിജാത് ജോഷിക്കോ സോനം വാങ്ചുകിനെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു എന്ന് വ്യക്തമാക്കി.
സിനിമയുമായി യാതൊരു ബന്ധവുമില്ലെങ്കിലും സോനം വാങ്ചുക് എന്ന മനുഷ്യൻ സമൂഹത്തിന് നൽകിയ സംഭാവനകൾ വളരെ വലുതാണെന്നും അതിന് അദ്ദേഹത്തിന് അർഹമായ ആദരവ് ലഭിക്കേണ്ടതുണ്ടെന്നും ആമിർ ഓർമ്മിപ്പിച്ചു. സിനിമയുടെ പേര് ചേർത്തല്ലെങ്കിലും ഒരു ജനതയുടെ അവകാശങ്ങൾക്കായി പോരാടുന്ന ആ വലിയ മനുഷ്യന്റെ ജീവൻ സുരക്ഷിതമായിരിക്കാൻ എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്നു എന്ന സന്ദേശത്തോടെയാണ് ആമിർ ഖാൻ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.