എൻ.ഡി.എയുമായി കൈകോർക്കുമോ എൻ.സി.പി? മുതിർന്ന നേതാക്കളുടെ നിർണായക കൂടിക്കാഴ്ചകൾ തുടരുന്നു

മുംബൈ: മുതിർന്ന എന്‍.സി.പി നേതാക്കളായ ജയന്ത് പാട്ടീലും ജിതേന്ദ്ര അവാഡും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച രാത്രി മുംബൈയിലെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടികാഴ്ച നടത്തിയത്. ഇതോടെ എന്‍.ഡി.എയുമായി എന്‍.സി.പി സഖ‍്യമുണ്ടാക്കാന്‍ സാധ‍്യതയുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുക്കയാണ്. ഏകദേശം ഒരു മണിക്കൂറോളം ചർച്ച നീണ്ടുനിന്നതായാണ് വിവരം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്‍റെ നേതൃത്വത്തിൽ നടക്കുന്ന എന്‍.ഡി.എ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോകാനിരിക്കെയാണ് ഷിന്‍ഡെ കൂടികാഴ്ചക്കായി യാത്ര മാറ്റി വെച്ചതെന്നും പറയുന്നു.

തങ്ങളുടെ ആവശ‍്യങ്ങൾ അംഗീകരിച്ചാൽ സ്ത്രീ സംവരണവും മണ്ഡല പുനർനിർണ്ണയവും സംബന്ധിച്ചുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് എൻ.സി.പി പ്രസിഡന്റ് സുപ്രിയ സുലെയുടെ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് ഈ കൂടിക്കാഴ്ച നടന്നത്. എന്നാൽ പാർട്ടി ഇതുവരെ ഔദ്യോഗികമായി ഒരു തീരുമാനമെടുത്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വസതിയിൽ ജയന്ത് പാട്ടീൽ എത്തിയിരുന്നു. പ്രഫുൽ പട്ടേലും സുനിൽ തത്‌കരെയും സന്ദർശനവേളയിൽ ഉണ്ടായിരുന്നെന്നാണ് വിവരം. അതേ സമയം ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയുമായും രണ്ടാഴ്ച മുമ്പ് ജയന്ത് പാട്ടീൽ കൂടിക്കാഴ്ച നടത്തിയിരുന്നു. "കാര്യങ്ങൾ എങ്ങനെ മുന്നോട്ട് പോകുമെന്ന് ഇപ്പോൾ പറയാനാകില്ല, എങ്കിലും നേരിട്ടോ അല്ലാതെയോ എൻ.ഡി.എയിൽ ചേരുന്നതിനുള്ള സാധ്യതകൾ ഞങ്ങൾ പരിശോധിക്കുന്നുണ്ട് എന്ന് ഒരു എന്‍.സി.പി നേതാവ് വെളിപ്പെടുത്തി. 

എന്‍.സി.പിയിലെ രണ്ട് വിഭാഗങ്ങളെ ലയിപ്പിക്കുക, പാർട്ടി അധ്യക്ഷ സുനേത്ര പവാർ ഇതിന് തയ്യാറല്ലെങ്കിൽ എൻ.ഡി.എയിൽ ചേരുക, സഖ്യത്തിൽ ചേരാതെ തന്നെ പ്രത്യേക വിഷയങ്ങളിൽ എൻ.ഡി.എയ്ക്ക് പിന്തുണ നൽകുക എന്നിങ്ങനെ മൂന്ന് സാധ്യതകളാണ് പാർട്ടി പരിശോധിക്കുന്നതെന്ന് ഇവർ അറിയിച്ചു. 

Tags:    
News Summary - Will the NCP join hands with the NDA? Crucial meetings of senior leaders continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.