ന്യൂഡൽഹി : പ്രതിഷേധങ്ങൾക്കിടയിൽ തനിക്കെതിരെ അസഭ്യവർഷം നടത്തിയ വിദ്യാർത്ഥികൾക്ക് മാപ്പു നൽകിയെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇൻസ്റ്റാഗ്രാം വീഡിയോയ്ക്കെതിരെ കോക്ക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത്ത് ദിപ്കെ. "റീലിൽ മാത്രമാണോ മാപ്പ് നൽകുന്നത്, അതോ കേസുകളും പിൻവലിക്കുമോ?" എന്ന് ചോദിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് താഴെ ദിപ്കെ കമന്റുമായി എത്തുകയായിരുന്നു. ജെൻസികൾക്കിടയിൽ ഏറെ പ്രചാരമുള്ള ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച തന്റെ ഏറ്റവും പുതിയ വീഡിയോയിലൂടെയായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്.
ജന്തർമന്തറിലെ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിന് നോയിഡയിൽ നിന്നുള്ള ഒരു കൗമാരക്കാരനെതിരെ കേസെടുത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലാണ് ഈ വീഡിയോ പുറത്തുവന്നത്. ചോർന്ന പരീക്ഷാ പേപ്പറുകളെക്കുറിച്ചും വിദ്യാഭ്യാസ സമ്പ്രദായത്തിലെ ക്രമക്കേടുകളെക്കുറിച്ചും ഉണ്ടായ ശക്തമായ പ്രതിഷേധങ്ങൾ ഒടുവിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജിയിൽ കലാശിച്ചിരുന്നു.
‘ജന്തർ മന്തറിൽ എന്താണ് സംഭവിച്ചതെന്ന് രാജ്യവും ലോകവും കണ്ടതാണ്. ചിലർ വളരെ മോശമായ പരാമർശം നടത്തി -ഒരു പരിഷ്കൃത സമൂഹത്തിന് ചേരാത്ത വാക്കുകളാണ് അവിടെ ഉയർന്നത്. എനിക്കെതിരെയും പരേതയായ അമ്മക്കെതിരെയും അസഭ്യവർഷമുണ്ടായി; അത് എത്രത്തോളം വികൃതമായിരുന്നു എന്ന് പറയാൻ പോലും കഴിയില്ല. എന്നാൽ ചെറുപ്പത്തിൽ തെറ്റുകൾ സംഭവിക്കാം, ആ തെറ്റുകൾ തിരുത്താനുള്ള അവസരമാണിത്. സമൂഹത്തിലുണ്ടായ അമർഷം എനിക്ക് നന്നായി മനസ്സിലാകും; നമ്മുടെ പെൺകുട്ടികൾക്ക് എങ്ങനെ ഇതുപോലൊരു ഭാഷ സംസാരിക്കാൻ കഴിഞ്ഞു എന്നത് എല്ലാവരെയും ഞെട്ടിച്ചു.
എന്നാൽ ഈ കുട്ടികളെ ചേർത്തുപിടിച്ച് ശരിയായ പാത കാണിച്ചുകൊടുക്കേണ്ട സമയമാണിത്. വഴിതെറ്റിയ കുട്ടികളാണ് ഇവർ, അവർക്ക് ശരിയായ വഴി കാണിച്ചുകൊടുക്കുക എന്നത് നമ്മുടെ കടമയാണ്; അവരെ ശിക്ഷിച്ചതുകൊണ്ടോ, കോടതി കയറ്റിയതുകൊണ്ടോ, ഉപദ്രവിച്ചതുകൊണ്ടോ ഈ സാഹചര്യങ്ങൾ മാറ്റാൻ നമുക്ക് സാധിക്കില്ല. അവരോട് ക്ഷമിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, സമൂഹവും എന്‍റെ ഈ അഭ്യർഥന സ്വീകരിക്കണം, കാരണം എന്‍റെ മനസ്സിൽ ഒരൊറ്റ ചിന്ത മാത്രമേയുള്ളൂ: ചിലപ്പോഴൊക്കെ നമ്മുടെ സ്വന്തം നാക്ക് പല്ലുകൾക്കിടയിൽ കുടങ്ങി രക്തം വരാറുണ്ട്, പക്ഷേ അതിനായി നമ്മൾ പല്ലുകൾ അടിച്ചുകൊഴിക്കാറില്ല -കാരണം പല്ലും നമ്മുടേതാണ്, നാക്കും നമ്മുടേതാണ്. ഈ കുട്ടികളും നമ്മുടേതാണ്, അവർക്ക് ശരിയായ വഴി കാണിച്ചുകൊടുക്കേണ്ടത് നമ്മുടെ ചുമതലയാണ്’ -വിഡിയോയിൽ മോദി പറയുന്നു.
ധർമ്മേന്ദ്ര പ്രധാനിന്റെ രാജിക്ക് ഒരു ആഴ്ചയ്ക്ക് ശേഷം, രാജ്യത്തുടനീളം വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. പല സംസ്ഥാനങ്ങളും വിദ്യാർത്ഥികൾക്കെതിരായ എഫ്.ഐ.ആറുകൾ പിൻവലിച്ചിട്ടുണ്ടെങ്കിലും, പ്രതിഷേധങ്ങൾക്കിടയിലെ മറ്റ് നിയമനടപടികൾ സംബന്ധിച്ച ആശങ്കകൾ തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.