ന്യൂഡൽഹി: നാടകീയ നീക്കത്തിലൂടെയുള്ള ഏഴ് ആപ് എം.പിമാരുടെ ബി.ജെ.പിയിലേക്കുള്ള കൂറുമാറ്റം പെട്ടെന്നുണ്ടായ തീരുമാനമല്ലെന്ന് റിപ്പോർട്ട്. പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളും രാഘവ് ഛദ്ദയെ പദവികളിൽനിന്ന് നീക്കിയതുമാണ് ഈ രാഷ്ട്രീയ നീക്കത്തിന് വഴിയൊരുക്കിയതെങ്കിലും ഇതിനുള്ള നീക്കങ്ങൾ വളരെ മുമ്പ് തന്നെ തുടങ്ങിയിരുന്നുവെന്നാണ് ലഭിക്കുന്നവിവരം. നിലവിലെ പ്രതിസന്ധിയുടെ തുടക്കം 2024 മുതലാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഡൽഹി തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ക്കിടെ പാർട്ടിയുടെ പഞ്ചാബ് സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ച് ചില ആം ആദ്മി നേതാക്കൾക്കിടയിൽ അതൃപ്തി ഉടലെടുക്കാൻ തുടങ്ങിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അമിത് ഷാ പഞ്ചാബ് സന്ദർശനവും ഇതിൽ നിർണായക പങ്കുവഹിച്ചു. മാർച്ച് 14 ന് മോഗയിൽ നടന്ന റാലിയിൽ പങ്കെടുക്കാൻ അമിത് ഷാ എത്തിയപ്പോൾ അസംതൃപ്തരായ ആപ് എം.പിമാരെ പാർട്ടിയിൽ ഉൾപ്പെടുത്താനുള്ള ബി.ജെ.പിയുടെ തീരുമാനിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബദ്‌ലാവ് റാലി എന്ന പേരിലുള്ള റാലിയാണ് ഇപ്പോൾ കൂറുമാറ്റങ്ങളിലേക്ക് നയിച്ച ഒരു നിർണായക കണ്ണിയായി കണക്കാക്കുന്നത്.
ഈ മാസം ഏപ്രിൽ രണ്ടിന് രാഘവ് ഛദ്ദയെ ആപ് രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കിയത് ഭിന്നത രൂക്ഷമായി.ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ സാന്നിധ്യത്തിലാണ് രാഘവ് ഛദ്ദ, സന്ദീപ് പാഠക്, അശോക് മിത്തൽ എന്നിവർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്. പിന്നാലെ ഹർഭജൻ സിങ്, സ്വാതി മലിവാൾ, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ആപ് വിടുന്നതായി അറിയിക്കുകയായിരുന്നു.
പാർട്ടി വിട്ടുപോയവരെ രൂക്ഷമായ ഭാഷയിലാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വിമർശിച്ചത്. അവർ രാജ്യദ്രോഹികളാണെന്നും അദ്ദേഹം ആരോപിച്ചു. കൂറുമാറിയവർക്ക് ജനപിന്തുണയില്ലെന്നും പഞ്ചാബിലെ വോട്ടർമാർ രാഷ്ട്രീയ വഞ്ചനയെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും മാൻ ആരോപിച്ചു.പഞ്ചാബിൽ ബി.ജെ.പിക്ക് അടിത്തറയില്ലാത്തതിനാൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തങ്ങളുടെ എം.പിമാരെ വിലക്കെടുത്തിരിക്കുകയാമ് അവരെന്നും മാൻ ആരോപിച്ചു. പാർട്ടി വിട്ട എംപിമാരെ അയോഗ്യരാക്കാൻ അപേക്ഷ നൽകുമെന്ന് എഎപി നേതാവ് സഞ്ജയ് സിങ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.