മുംബൈ: പുണെ ഹൈവേയിൽ വാഹനം ചേസിങ്ങും വെടിവെപ്പുമായി സിനിമാ സ്റ്റൈലിൽ കോടികളുടെ മോഷണം. രണ്ടുപേർ കാറിൽ കൊണ്ടുപോവുകയായിരുന്ന 3.60 കോടി രൂപയാണ് കൊള്ളയടിക്കപ്പെട്ടത്.
മഹാരാഷ്ട്രയിലെ പൂണെ ജില്ലയിലെ ഇന്ദാപൂരിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. പൂണെ-സോലാപൂർ ഹൈവേയിൽ കവർച്ചക്കാർ കാറിനെ നാല് വാഹനങ്ങളിലായി കിലോമീറ്ററുകളോളം പിന്തുടർന്നാണ് കവർച്ച നടത്തിയത്.
ഭാവേഷ് കുമാർ പട്ടേൽ, വിജയ്ഭായി എന്നിവരിൽ നിന്നാണ് പണം കൊള്ളയടിക്കപ്പെട്ടത്. എന്നാൽ എന്തിനാണ് ഇത്രയും വലിയ തുക കാറിൽ കൊണ്ടുവന്നതെന്ന് ഇതുവരെ അറിവായിട്ടില്ല. ഹവാല റാക്കറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
കാർ ഒരു സ്പീഡ്ബമ്പിന് സമീപം വേഗത കുറച്ചപ്പോൾ കവർച്ചക്കാർ ഇവരെ തടയാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. ഇരുമ്പുവടിയുമായി അജ്ഞാതരായ നാല് പേർ കാറിന് സമീപമെത്തിയെങ്കിലും കാറിന് വേഗത കൂട്ടി രക്ഷപ്പെട്ടു.
തുടർന്ന് രണ്ട് കാറുകളിലും രണ്ട് മോട്ടോർ സൈക്കിളുകളിലുമായി മോഷ്ടാക്കൾ ഇവരെ പിന്തുടർന്നു. മോട്ടോർ സൈക്കിളിൽ വന്നവർ കാറിനു നേരെ വെടിയുതിർത്തതോടെ വാഹനം നിന്നു. കവർച്ചക്കാർ കാറിലുള്ളവരെ മർദ്ദിക്കുകയും പണവുമായി രക്ഷപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.