രക്ഷാപ്രവർത്തനത്തിൽ നിന്ന്
ഗാങ്ടോക്ക്: വടക്കൻ സിക്കിമിൽ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് മരണം. ആറ് സുരക്ഷ ഉദ്യോഗസ്ഥരെ കാണാതായി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തുടരുന്ന കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണം. ഞായറാഴ്ച വൈകുന്നേരം ഛാത്തനിലാണ് മണ്ണിടിച്ചിലുണ്ടായത്.
പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇതുവരെ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
രക്ഷപ്പെടുത്തിയവരിൽ നാല് പേർക്ക് നിസാര പരിക്കുകളുണ്ടെന്നും പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. സിക്കിമിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായുള്ള കനത്ത മഴ കാരണം നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഗതാഗത തടസ്സങ്ങളും ഉണ്ടായി.
പ്രദേശവാസികളുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കാൻ അധികൃതർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. മഴക്കെടുതിയിൽ വിവിധ പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. മംഗൻ ജില്ലാ കളക്ടർ അനന്ത് ജെയിനിന്റെ നേതൃത്വത്തിലായിരുന്നു വടക്കൻ സിക്കിമിലെ ലാച്ചുങ്ങിൽ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരിളിൽ ഒരു വിഭാഗത്തെ ഇന്ന് രാവിലെ ഒഴിപ്പിച്ചത്.
തദ്ദേശ ഭരണകൂടം, പൊലീസ്, സൈന്യം, ബി.ആർ.ഒ, ഐ.ടി.ബി.പി, വനം വകുപ്പ്, ടി.എ.എ.എസ്, എസ്.എച്ച്.ആർ.എ, ഡ്രൈവർമാരുടെ അസോസിയേഷനുകൾ, പ്രദേശവാസികൾ എന്നിവരുടെ ഏകോപിത ശ്രമത്തിലൂടെയാണ് ഇന്ന് രാവിലെ ലാച്ചുങ്ങിൽ നിന്ന് വിനോദസഞ്ചാരികളെ മാറ്റിയത്.
ലാചെനിലും ലാചുങിലുമായി കുടുങ്ങിക്കിടക്കുന്ന ആയിരത്തോളം വിനോദ സഞ്ചാരികളെയാണ് ഒഴിപ്പിച്ചത്.
പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ടീസ്ത നദിയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.