ചെന്നൈ: തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി ഏറ്റെടുക്കുന്നു; കർഷകർ പ്രക്ഷോഭത്തിന്. ഹെസൂറിലെ ചോലഗിരിയിലാണ് കൃഷിയോഗ്യമായ 2980 ഏക്കർ ഭൂമി 12 ഗ്രാമങ്ങളിൽ നിന്നായി ഏറ്റെടുക്കുന്നത്. കർഷകരുടെ സംഘടന മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കാണാനൊരുങ്ങുകയാണ്.
അദ്ദേഹം അനുകൂലമായ നിലപാടെടുത്തില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്ന് അവർ പറയുന്നു. പദ്ധതി 12 ഗ്രാമങ്ങളിലെ കൃഷിയെയാണ് ബാധിക്കുന്നത്. വിമാനത്താവളം വരുന്നതുകൊണ്ട് നാട്ടുകാർക്ക് വലിയ പ്രയോജനമൊന്നുമില്ല. എന്നാൽ ആയിരക്കണക്കിന് ആളുകളെയാണ് ഈ തീരുമാനം ബാധിക്കുന്നതെന്ന് കർഷകർ പറയുന്നു. അതിനാൽ പദ്ധതി മറ്റെവിടെയെങ്കിലും കൊണ്ടുപോകണമെന്നാണ് കർഷകരുടെ ആവശ്യം.
അതേസമയം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഈ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല. പിന്നെ എന്തിനാണ് സർക്കാർ ഇങ്ങനെ ധൃതി കാട്ടുന്നതെന്ന് കർഷകർ ചോദിക്കുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമമനുസരിച്ച് നിലവിലുള്ള ഒരു വിമാനത്തിവളത്തിന്റെ 150 കിലോമീറ്റർ പരിധിയിൽ മറ്റൊരു ഗ്രീൻഫീൽഡ് എയർപോർട്ട് അനുവദിക്കില്ല. ബംഗളൂരു ദേവനഹള്ളി കെമ്പെഗൗഡ അന്തർദേശീയ വിമാനത്താവളത്തിൽ നിന്ന് 75 കിലോമീറ്റർ മാത്രം അകലെയാണ് ഈ സൈറ്റ്. അതുകൊണ്ട് സാങ്കേതികമായി ഇത് നടക്കാത്ത പദ്ധതിയാണെന്നും കർഷകർ പറയുന്നു.
2021ൽ തമിഴ്നാട് വ്യവസായ വികസന കോർപറേഷൻ ഹെസൂരിൽ ഒരു വിമനത്താവളത്തിനുള്ള സാധ്യത പഠിക്കാനായി വിദഗ്ധരെ നിയോഗിച്ചിരുന്നു. വർഷത്തിൽ മുന്ന് കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള സാധ്യതയായിരുന്നു പഠനവിധേയമാക്കിയത്. ഇവർ രണ്ട് സ്ഥലങ്ങൾ കണ്ടെത്തിയിരുന്നു.
ഒന്ന് ചോലഗിരി താലൂക്കും മറ്റൊന്ന് ബലകൊണ്ടപള്ളിയുമായിരുന്നു. ഇങ്ങനെയൊരു റിപ്പോർട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ചോലഗിരി താലൂക്കായിരുന്നു അംഗീകരിച്ചത്.
തമിഴ്നാട് വ്യവസായ വികസന കോർപറേഷൻ ചെന്നൈ അഡ്മിനിസ്ട്രേഷൻ കമീഷന് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് കത്തെഴുതുകയും ചെയ്തിരുന്നു. ഇതിനോടകം 845 ഏക്കർ ഏറ്റെടുത്തതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.