ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ചീറ്റകളുടെ എണ്ണത്തിൽ വർധന. 'ഗാമിനി' എന്ന പെൺചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതോടെയാണ് വർധന രേഖപ്പെടുത്തിയത്. ഇന്ത്യയിലെക്കുളള ചീറ്റകളുടെ തിരിച്ചുവരവായ 'പ്രോജക്ട് ചീറ്റ പദ്ധതി'ക്ക് ഇത് വലിയ പ്രോത്സാഹനമായിട്ടാണ് കണക്കാക്കുന്നത്. ഇന്ത്യയിൽ ചീറ്റപുലികളുടെ എണ്ണം വർധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇന്ത്യയിലേക്ക് മാറ്റി പാർപ്പിച്ച ദക്ഷിണാഫ്രിക്കൻ ചീറ്റയായ ഗാമിനി മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതായി കേന്ദ്ര പരിസ്ഥിതി- വനം-കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് സോഷ്യൽ മീഡിയ പോസ്റ്റ് വഴിയാണ് അറിയിച്ചത്. 'കുനോയ്ക്കും ഇന്ത്യക്കും അഭിമാനത്തിന്റെ നിമിഷം എന്നാണ് മന്ത്രി എക്സിൽ കുറിച്ചത്. 'ഗാമിനിയും അവളുടെ കുഞ്ഞുങ്ങളും കൂടുതൽ ശക്തരാകുമെന്നും രാജ്യത്തിന്റെ ചീറ്റ പുനരുജ്ജീവന കഥ മുന്നോട്ട് കൊണ്ടുപോകുമെന്നും' പ്രത്യാശ പ്രകടിപ്പിച്ചുളളതാണ് പോസ്റ്റ്.
ഇതോടെ ഇന്ത്യയിൽ ജനിച്ച ചീറ്റ കുഞ്ഞുങ്ങളുടെ എണ്ണം 27 ആയി ഉയർന്നു. ഇന്ത്യൻ മണ്ണിൽ ഒമ്പതാമത്തെ വിജയകരമായ പ്രസവമായും രേഖപ്പെടുത്തി. ഇത് രണ്ടാം തവണയാണ് ഗാമിനി മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാകുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവന്നിട്ട് മൂന്ന് വർഷം തികയുന്ന സമയത്താണ് പുതിയ ചീറ്റകളുടെ ജനനങ്ങൾ.
2022–23 ൽ നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും 20 ചീറ്റകളെ മാറ്റിസ്ഥാപിച്ചുകൊണ്ട് ഒരു വലിയ മാംസഭോജിയുടെ ലോകത്തിലെ ആദ്യത്തെ ഭൂഖണ്ഡാന്തര സ്ഥലംമാറ്റം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്രവൃത്തിയാണ് ഇന്ത്യ പൂർത്തിയാക്കിയത്. ഇതിനുമുമ്പും കുനോ ദേശീയോദ്യാനത്തിൽ മറ്റു ചില പെൺചീറ്റകൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. പുതിയ ജനനങ്ങളോടെ ചീറ്റകളുടെ എണ്ണം ഉയരുന്നത് ഇന്ത്യയിലെ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾക്ക് വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.