ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിനുശേഷം കേരളത്തിലും ബംഗാളിലും ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (സി.പി.ഐ) ദേശീയ എക്സിക്യൂട്ടിവ് യോഗം പ്രതിഷേധിച്ചു.അക്കൗണ്ട് തുറന്നതിന് നടത്തുന്ന ആഹ്ളാദപ്രകടനങ്ങളുടെ മറവില്‍ കേരളത്തിലെമ്പാടും ബി.ജെ.പി അക്രമം അഴിച്ചുവിടുകയാണ്. ഇടതുപക്ഷത്തെ തെരുവില്‍ നേരിടുമെന്ന കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയില്‍നിന്ന് ഇടതുജയം സംഘ്പരിവാറിന് ആഘാതമായെന്ന് വ്യക്തമാണ്.വര്‍ഗീയ രാഷ്ട്രീയ അതിക്രമങ്ങള്‍ ആസൂത്രണം ചെയ്ത് ക്രമസമാധാനം തകര്‍ന്നെന്ന് വരുത്തിത്തീര്‍ക്കാനാണ് അവരുടെ ശ്രമം. സാധാരണക്കാരുടെ പ്രതീക്ഷയായ പുതിയ സര്‍ക്കാറിന് പ്രതിസന്ധി സൃഷ്ടിക്കാനുള്ള സംഘ്പരിവാര്‍ കുതന്ത്രങ്ങള്‍ക്കെതിരെ ജനാധിപത്യ-ഇടതു ശക്തികള്‍ ഒന്നിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
ബംഗാളില്‍ മമത സര്‍ക്കാര്‍ ഇടത്-പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ അഴിഞ്ഞാടാന്‍ അക്രമികള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. വരള്‍ച്ച കെടുതി പരിഹാരത്തിന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ച ഉദ്ദേശിച്ച ഫലം ചെയ്യാത്ത സാഹചര്യത്തില്‍ ദേശീയതലത്തില്‍ അടിയന്തരമായി സര്‍വകക്ഷിയോഗം വിളിക്കണമെന്നും കേരള സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശിന്‍െറ പലഭാഗങ്ങളില്‍ ബജ്റംഗ്ദള്‍ സായുധ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതില്‍ ദേശീയ എക്സിക്യൂട്ടിവ് ആശങ്ക രേഖപ്പെടുത്തി. 2017ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പിയില്‍ സംഘ്പരിവാര്‍ വര്‍ഗീയ ധ്രുവീകരണത്തിന് എല്ലാ തന്ത്രങ്ങളും പയറ്റുന്നുണ്ട്.
മുസ്ലിംകളും ദലിതുകളുമുള്‍പ്പെടെയുള്ള സമൂഹങ്ങളെ ലക്ഷ്യമിട്ട് ഭീതിയിലാഴ്ത്താനാണ് ബജ്റംഗ്ദള്‍ ശ്രമിക്കുന്നത്. അവരെ ന്യായീകരിച്ച് സംസ്ഥാന ഗവര്‍ണര്‍ നടത്തിയ പ്രസ്താവനകള്‍ പദവിക്ക് വിരുദ്ധമാണ്. സൗഹാര്‍ദം തകര്‍ക്കാന്‍ വഴിവെക്കുന്ന ഇത്തരം നീക്കങ്ങളെ തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ടുവരണമെന്നും യോഗം അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.