ബീജിങ്: ചൈനീസ് ഗവേഷണ കപ്പലായ `ഷി യാൻ-6' ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. മാർച്ച് അഞ്ചിന് ചൈനയിലെ ഗ്വാങ്‌ഷൂവിൽ നിന്ന് പുറപ്പെട്ട കപ്പലാണ് മാലദ്വീപിനെ ലക്ഷ‍്യം വെച്ച് നീങ്ങുന്നത്. അടുത്ത മാസം കപ്പൽ മാലദ്വീപിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. 2025 നവംബർ മുതൽ 2026 ഫെബ്രുവരി വരെ ഇതേ മേഖലയിൽ കപ്പൽ സർവേ നടത്തിയിരുന്നു.
നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവർത്തിക്കുന്ന മൂന്നാമത്തെ ചൈനീസ് ഗവേഷണ കപ്പലാണ് ഷി യാൻ 6. വെള്ളിയാഴ്ച സാറ്റലൈറ്റ് ഇമേജറി അനലിസ്റ്റ് ഡാമിയൻ സൈമൺ വിവരം എക്സിലൂടെ പങ്കുവെക്കുകയായിരുന്നു. കപ്പൽ ഏപ്രിൽ 24 ഓടെ മാലദ്വീപിൽ എത്തുമെന്ന് മറൈൻ ട്രാഫിക് വെബ്‌സൈറ്റും വ്യക്തമാക്കി.
നിലവിൽ ഷി യാൻ-6 ഇന്തോനേഷ്യക്ക് സമീപമാണുള്ളത്. ഭൂഭൗതിക സമുദ്ര ഗവേഷണങ്ങൾക്കും സർവേകൾക്കും ശേഷിയുള്ള കപ്പലാണിത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇതിനകം നിലയുറപ്പിച്ചിട്ടുള്ള ദാ യാങ് ഹാവോ, ദാ യാങ് യി ഹാവോ എന്നിവക്കൊപ്പമാണ് ഷി യാൻ 6 ചേരുന്നത്.
സമുദ്ര അടിത്തട്ടിലെ ധാതു ഗവേഷണങ്ങൾക്കായി നിയോഗിച്ച ദാ യാങ് യി ഹാവോ 2025 ഡിസംബർ മുതലും ഭൂമിശാസ്ത്രപരമായ സർവേകൾ നടത്തുന്നതിനായി ദാ യാങ് ഹാവോ ഫെബ്രുവരി മുതലും മേഖലയിൽ സജീവമാണ്. ചൈനയുടെ എണ്ണ ഇറക്കുമതിയുടെ പ്രധാന പാതയായ ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ മേഖലകളിൽ ഷി യാൻ 6 പഠനങ്ങൾ നടത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഔദ്യോഗികമായി ഇതൊരു സമുദ്രശാസ്ത്ര ഗവേഷണ കപ്പലാണെന്നും സമുദ്രത്തിലെ മാറ്റങ്ങൾ, ഭൗമഘടകങ്ങൾ എന്നിവ പഠിക്കാനാണ് തങ്ങൾ എത്തിയതെന്നുമാണ് ചൈനയുടെ വാദം. എന്നാൽ, ഇത്തരം കപ്പലുകളെ ചൈന ചാരപ്പണിക്കായി ഉപയോഗിക്കുന്നുണ്ടെന്നും, സമുദ്ര നിരീക്ഷണത്തിലൂടെ ചൈനീസ് സൈന്യത്തിന് സുപ്രധാന വിവരങ്ങൾ നൽകുന്നുണ്ടെന്നും ഇന്ത്യ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
2023ൽ 80 ദിവസത്തോളം ഷി യാൻ-6 ഇന്ത്യൻ മഹാസമുദ്രത്തിൽ സർവേ നടത്തിയിരുന്നു. അന്ന് ഇന്ത്യയുടെ ശക്തമായ എതിർപ്പുകൾക്കിടയിലും ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടു. 2012ൽ ആരംഭിച്ച ചൈനയുടെ നാഷനൽ സർവേ പ്രോഗ്രാമായ `മറൈൻ റിസർച്ച് വെസൽ' ഫ്ലീറ്റിന്റെ ഭാഗമാണ് ഈ കപ്പൽ. ചുരുക്കത്തിൽ, ശാസ്ത്രീയ ഗവേഷണം എന്ന പേരിൽ ഇന്ത്യൻ സമുദ്രമേഖലയിൽ ചൈന നടത്തുന്ന സൈനിക-തന്ത്രപരമായ നിരീക്ഷണങ്ങളുടെ ഭാഗമായാണ് ഈ കപ്പലിനെ ലോകം കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.