സുപ്രീംകോടതിയില്‍ മൂന്ന് ജഡ്ജിമാരെ നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ


ന്യൂഡല്‍ഹി: 15 മാസത്തെ ഇടവേളക്കുശേഷം, മൂന്ന് ഹൈകോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ടി.എസ് ഠാകുറിന്‍െറ നേതൃത്വത്തിലുള്ള കൊളീജിയം ശിപാര്‍ശ ചെയ്തു. അശോക് ഭൂഷണ്‍ (കേരളം), ഡി.വൈ. ചന്ദ്രചൂഢ് (അലഹബാദ്), അജയ് മണിക് റാവു ( മധ്യപ്രദേശ്)  എന്നിവരെയാണ് ശിപാര്‍ശ ചെയ്തത്.  നിയമകാര്യ മന്ത്രാലയത്തിന് ശിപാര്‍ശ ലഭിച്ചുവെന്നും നിയമനനടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. കൊളീജിയം പുന$സ്ഥാപിക്കപ്പെട്ടതിനുശേഷമുള്ള ആദ്യ ശിപാര്‍ശകൂടിയാണിത്. 2015 ഫെബ്രുവരിയില്‍ ജസ്റ്റിസ് അമിതാവ് റോയിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ച ശേഷം കൊളീജിയം വഴി നിയമനം നടന്നിരുന്നില്ല. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ അധിക ഭാരത്തെക്കുറിച്ച്  ജസ്റ്റിസ് ഠാകുര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നില്‍ വികാരാധീനനായി പ്രസംഗിച്ചതിന് പിറകെയാണ് കൊളീജിയത്തിന്‍െറ ശിപാര്‍ശ.
സുപ്രീംകോടതിയിലേക്കും ഹൈകോടതികളിലേക്കുമുള്ള ജഡ്ജിമാരുടെ നിയമനങ്ങള്‍ക്കായി കൊളീജിയത്തിന് പകരം സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കം സുപ്രീംകോടതി ഇടപെട്ട് നേരത്തേ തടഞ്ഞിരുന്നു. തുടര്‍ന്ന് കൊളീജിയത്തിനുതന്നെ ഇതിനുള്ള അധികാരം നല്‍കുകയായിരുന്നു. നിയമനത്തിനുള്ള അധികാരം ജുഡീഷ്യല്‍ നിയമന കമീഷന് നല്‍കാനായിരുന്നു കേന്ദ്ര തീരുമാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.