ഡല്‍ഹി: 40 കാരനായ ഡോക്ടറെ കൗമാരക്കാരടങ്ങുന്ന സംഘം മര്‍ദിച്ച് കൊന്നു. സൗത് ഡല്‍ഹിയിലെ വികാസ്പുരിയില്‍ വ്യാഴാഴ്ചയാണ് നാല് കൗമാരക്കാരടങ്ങുന്ന സംഘം 40 കാരനായ പങ്കജ് നാരങ് എന്ന ദന്ത ഡോക്ടറെ അടിച്ചു കൊന്നത്. പ്രാഥമികാന്വേഷണത്തില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ നസീറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ പങ്കജ് നാരങ് നടക്കാനിറങ്ങിയപ്പോള്‍ നസീര്‍ സഞ്ചരിച്ച ബൈക്ക് ഡോക്ടറെ ഇടിച്ചിരുന്നു. ഇതിന്‍െറ പേരില്‍ ഇവര്‍ തമ്മില്‍ തര്‍ക്കുമുണ്ടായി. കുറച്ചു കഴിഞ്ഞ് കൂടുതല്‍ ആളുകളുമായി തിരിച്ചു വന്ന നസീര്‍ വീട്ടില്‍ കയറി പങ്കജ്നാരങിനെ കമ്പിയും വടിയുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രക്ഷിക്കാനെത്തിയ അയല്‍ക്കാരെ സംഘം മര്‍ദിച്ചോടിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും തലക്ക് ഗുരുതരാമായി പരിക്കേറ്റ ഡോക്ടര്‍ മരണമടയുകയായിരുന്നു.
നാലു കൗമാരക്കാരെ കൂടാതെ സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എന്നാല്‍ ഇയാളുടെ മകനെച്ചൊല്ലി കൊലയാളികളും ഡോക്ടറും തമ്മില്‍ നടന്ന തര്‍ക്കത്തിന്‍െറ തുടര്‍ച്ചയാണ് ഇതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മകന്‍ എറിഞ്ഞ പന്ത് നസീറിന്‍െറ ദേഹത്ത് കൊണ്ടതാണ് തര്‍ക്കത്തിനിടയായതെന്നാണ് പ്രദേശവാസികളില്‍ ചിലര്‍ പറയുന്നത്. നസീറിനെ ചോദ്യം ചെയ്തതിലൂടെ മറ്റ് കുറച്ചു പേരെക്കൂടി പൊലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.