മൈസൂരുവിന് രാജനിയോഗം; യദുവീര്‍ ത്രിഷികക്ക് താലിചാര്‍ത്തി

മൈസൂരു: നാലു പതിറ്റാണ്ടിന്‍െറ ഇടവേളക്കു ശേഷം മൈസൂരുവിലെ അംബവിലാസ് കൊട്ടാരം മംഗല്യവേദിയായി. മൈസൂരു ഭരണാധികാരികളായിരുന്ന വോഡയാര്‍ രാജകുടുംബത്തിലെ കിരീടാവകാശി യദുവീര്‍ കൃഷ്ണദത്ത ചാമരാജ വോഡയാറാണ് രാജസ്ഥാനിലെ ധന്‍ഗാപുര്‍ രാജകുടുംബത്തിലെ ത്രിഷികക്ക് മിന്നുകെട്ടിയത്. തിങ്കളാഴ്ച രാവിലെ 9.05നും 9.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. ക്ഷണിക്കപ്പെട്ട 550ഓളം പേര്‍ക്ക് മാത്രമായിരുന്നു പ്രവേശം. അതിഥികള്‍ക്കുള്ള സദ്യയില്‍ ദക്ഷിണേന്ത്യന്‍ വിഭവങ്ങളും വോഡയാര്‍ രാജവംശത്തിന്‍െറ പ്രത്യേക വിഭവങ്ങളുമടക്കം 30ഓളം രുചിക്കൂട്ടുകളാണ് ഒരുക്കിയിരുന്നത്.

സദ്യ വിളമ്പാന്‍ മൂന്നുതരം പന്തലുകളാണ് ഒരുക്കിയിരുന്നത്. ആദ്യത്തേത് രാജകുടുംബത്തിനും രണ്ടാമത്തേത് വി.വി.ഐ.പികള്‍ക്കും മൂന്നാമത്തേത് മറ്റു അതിഥികള്‍ക്കുമായിരുന്നു. വൈകീട്ട് ഏഴിന് നവദമ്പതികളെ അലങ്കരിച്ച ഊഞ്ഞാലിലിരുത്തി ആട്ടുന്ന ‘ഉരുട്ടനെ എന്‍ ഉയിലേ’ ചടങ്ങ് നടന്നു. വൈകീട്ട് നടന്ന വിരുന്നില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.1976ല്‍ ശ്രീകണ്ഠദത്ത നരസിംഹരാജ വോഡയാറും പ്രമോദ ദേവിയും തമ്മിലുള്ള വിവാഹമാണ് കൊട്ടാരത്തില്‍ അവസാനമായി നടന്നത്. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന സല്‍ക്കാര ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവര്‍ക്കു പുറമെ വിവിധ രാജ്യങ്ങളുടെ സ്ഥാനപതികളും പങ്കാളികളാകും. രാജ്യത്തിനകത്തും പുറത്തുമുള്ള 80ലധികം രാജകുടുംബാംഗങ്ങളും എത്തും. ജൂലൈ രണ്ടിന് ബംഗളൂരു പാലസിലും സല്‍ക്കാര ചടങ്ങുണ്ടാകും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.