ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മലിനീകരണത്തിന് തടയിടാന്‍ ഇനി പ്രകൃതി വാതകത്തിലോടുന്ന സ്കൂട്ടറുകളും. വാഹനഗതാഗതം കൊണ്ടുണ്ടാവുന്ന മലിനീകരണത്തിന്‍െറ 32 ശതമാനവും ഇരുചക്രവാഹനങ്ങള്‍ മൂലമാണ്. ഇത് 40 ശതമാനമെങ്കിലും കുറക്കാന്‍ സഹായിക്കുന്ന സി.എന്‍.ജി സ്കൂട്ടറുകള്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി.
പെട്രോളിലോടുന്ന സ്കൂട്ടറുകളെ അപേക്ഷിച്ച് പുറത്തുവിടുന്ന ഹൈഡ്രോകാര്‍ബണിന്‍െറ തോത് 75 ശതമാനവും കാര്‍ബണ്‍ ഡയോക്സൈഡ് 20 ശതമാനവും കുറവാണ് ഈ വാഹനങ്ങളിലെന്ന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) ചെയര്‍മാന്‍ ബി.സി. ത്രിപാഠി പറഞ്ഞു.
ഒരു കിലോ വീതമുള്ള രണ്ട് സിലണ്ടറുകളടങ്ങിയതാണ് സ്കൂട്ടറുകളിലെ സി.എന്‍.ജി കിറ്റ്. ഒരു തവണ നിറച്ചാല്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാം. പെട്രോള്‍ വാഹനങ്ങളെക്കാള്‍ ഏറെ ചെലവുകുറക്കാന്‍ ഇതുവഴി കഴിയും.

വ്യാഴാഴ്ച പത്ത് സ്കൂട്ടറുകളാണ് നിരത്തിലറക്കിയത്. ഈ മാസം 50 കൂടി ഇറങ്ങും. ഇവയുടെ മലിനീകരണ തോതും മറ്റ് സാങ്കേതിക പ്രശ്നങ്ങളും കൃത്യമായി നിരീക്ഷിച്ചശേഷം കുറ്റമറ്റരീതിയില്‍ കൂടുതല്‍ വാഹനങ്ങള്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഗെയില്‍ അധികൃതര്‍ പറഞ്ഞു. പുണെ, ബംഗളൂരു എന്നിവിടങ്ങളിലാണ് അടുത്തതായി സി.എന്‍.ജി സ്കൂട്ടറുകള്‍ പരീക്ഷിക്കുക.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.