ബിഹാര്‍ സര്‍വകലാശാലയില്‍ ഉത്തരമില്ലാ പേപ്പറുകള്‍ക്ക് പാസ് മാര്‍ക്ക്

പാട്ന: കൂട്ടകോപ്പിയടി വിവാദത്തിന്‍്റെ പിറകെ സര്‍വകലാശാല പരീക്ഷയിലും തട്ടിപ്പ് നടത്തി ബിഹാര്‍. വടക്കന്‍ ബിഹാറിലെ മുസഫര്‍പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീം റാവു അബേദ്കര്‍ ബിഹാര്‍ സര്‍വകാലാശാല (ബ്രബു) നടത്തിയ പരീക്ഷയാണ് വിവാദത്തിലായിരിക്കുന്നത്. 2013-16 അധ്യയന വര്‍ഷത്തിലെ രണ്ടാം വര്‍ഷ ബി.സി.എ പരീക്ഷയിലാണ് ഉത്തരമൊന്നും എഴുതാത്ത പേപ്പറിനും പാസ് മാര്‍ക്ക് നല്‍കി സര്‍വകാലാശാല  മാതൃകയായത്. പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തതില്‍  30 കുട്ടികളാണ് ഇത്തരത്തില്‍ രണ്ടാം വര്‍ഷ ബി.സി.എ പരീക്ഷകളില്‍  ജയിച്ചത്.

ബി.സി.എ പ്രാക്റ്റിക്കല്‍ പരീക്ഷയുടെ ഉത്തരകടലാസിലാണ് അധ്യാപകര്‍ ഉദാരമായി മാര്‍ക്കിട്ട് നല്‍കിയത്. പ്രാക്റ്റിക്കലും എഴുത്തു പരീക്ഷയും ഒരുമിച്ചാണ് നടത്തിയിരുന്നത്. പ്രാക്റ്റിക്കല്‍ കഴിഞ്ഞ് ഉത്തരപേപ്പറില്‍ ഒന്നുമെഴുതാതെ വെച്ച പേപ്പറുകള്‍ക്കും മിനിമം മാര്‍ക്ക് നല്‍കുകയായിരുന്നു.
മാര്‍ക്കില്‍ വന്ന അന്തരത്തെ തുടര്‍ന്ന് നിരവധി കുട്ടികള്‍ സര്‍വകാലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉത്തരമൊന്നും എഴുത്താതെ വെച്ച  30 പേപ്പറുകള്‍ക്ക് മിനിമം പാസ് മാര്‍ക്ക് നല്‍കി ജയിപ്പിച്ചത് കണ്ടത്തൊനായത്. കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലെ മോത്തിഹാരി എല്‍. എന്‍.ഡി കോളജിലെ വിദ്യാര്‍ഥികളുടെ ഉത്തരപേപ്പറുകളിലാണ് ഇത്തരത്തില്‍ മാര്‍ക്കിട്ടു നല്‍കിയിരിക്കുന്നത്.

ഉത്തരകടലാസുകള്‍ പരിശോധിച്ച അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായി സര്‍വകലാശാല എക്സാമിനേഷന്‍ കണ്‍ട്രോളര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ബ്രബു സര്‍വകലാശാല ഹോമിയോപതിക് പരീക്ഷ എഴുതിയതില്‍ 40 പേര്‍ക്ക് ഉത്തരങ്ങള്‍ എഴുതാതെ തന്നെ മിനിമം മാര്‍ക്ക് നല്‍കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.