ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടരുന്ന ആക്രമണങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാറിന്‍െറ ന്യൂനപക്ഷമന്ത്രിമാര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രകോപിതരായി പ്രതിപക്ഷം രാജ്യസഭ സ്തംഭിപ്പിച്ചു. ന്യൂനപക്ഷ മന്ത്രിമാരുടെ സമീപനം നാണംകെടുത്തുന്നതാണെന്ന് ആരോപിച്ച പ്രതിപക്ഷം, കാലിക്കച്ചവടക്കാരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയതും ഹസാരിബാഗ് വര്‍ഗീയസംഘര്‍ഷവും അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയെ (ജെ.പി.സി) നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു.
ന്യൂനപക്ഷക്കാരായ കാലിക്കച്ചവടക്കാരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയതടക്കമുള്ള സംഭവങ്ങള്‍ ജനതാദള്‍-യുവിലെ ഗുലാം റസൂല്‍ ബല്യാനി ശൂന്യവേളയില്‍ ഉന്നയിച്ചിരുന്നു. മറുപടിനല്‍കിയ കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ കളവാണോ എന്നറിയില്ല എന്ന് പറഞ്ഞതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇത്രയും വര്‍ഗീയസംഘര്‍ഷങ്ങള്‍ക്കിടയിലും മുസ്ലിംകള്‍ പാകിസ്താനില്‍ പോകണമെന്നാണ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ പറയുന്നതെന്ന് ചൂണ്ടിക്കാട്ടി ഗുലാം റസൂല്‍ നടുത്തളത്തിലേക്ക് കുതിച്ചു. പാകിസ്താനില്‍ പോകാന്‍ മനസ്സില്ളെങ്കില്‍ നിങ്ങള്‍ എന്തുചെയ്യുമെന്ന് ട്രഷറി ബെഞ്ചിനെ നോക്കി ചോദിച്ചു. വളര്‍ത്താനുള്ള കാലികളെ ഒരാളില്‍നിന്ന് വാങ്ങി മറ്റൊരാള്‍ക്ക് വിറ്റ് ഉപജീവനം നടത്തുന്ന നവാദ ഗ്രാമത്തിലെ രണ്ടു മനുഷ്യരെയാണ് കൊന്ന് കെട്ടിത്തൂക്കിയതെന്ന് ഗുലാം റസൂല്‍ പറഞ്ഞു. അപ്പോഴേക്കും പ്രതിപക്ഷത്തെ വലിയൊരുവിഭാഗം നടുത്തളത്തിലിറങ്ങിയിരുന്നു.
പ്രതിഷേധം തണുപ്പിക്കാന്‍ അന്നേരം സഭയിലുണ്ടായിരുന്ന കേന്ദ്ര ന്യൂനപക്ഷമന്ത്രി നജ്മ ഹിബത്തുല്ല നടത്തിയ പ്രതികരണം പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചു. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിക്ക് കത്തെഴുതാമെന്നായിരുന്നു നജ്മയുടെ വാഗ്ദാനം. ഇപ്പോഴല്ല കത്തെഴുതേണ്ടതെന്ന് പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നജ്മയെ ഓര്‍മിപ്പിച്ചു. ജെ.പി.സി അന്വേഷണ ആവശ്യത്തില്‍ ഉറച്ചുനിന്ന് പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ഉപാധ്യക്ഷന്‍ സഭ നിര്‍ത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.