മെഡിക്കൽ ഏകീകൃത പ്രവേശന പരീക്ഷ: സുപ്രീം കോടതി തീരുമാനം ഇന്ന്

ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശനത്തിനായി ഈ വര്‍ഷം ഏകീകൃത പ്രവേശന പരീക്ഷ നടത്തുന്നത് സംബന്ധിച്ച് സുപ്രീം കോടതി ഇന്നു തീരുമാനമെടുക്കും. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്ക് ഏകീകൃത പ്രവേശന പരീക്ഷ നടത്താന്‍ തയാറാണെന്നു സി.ബി.എസ്.ഇ, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, കേന്ദ്ര സര്‍ക്കാര്‍ എന്നിവര്‍ ബുധനാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വാദം കേള്‍ക്കുന്നത് സുപ്രീകോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അതേസമയം, മേയ് ഒന്നിനു പരീക്ഷ നടത്താനിരിക്കുന്ന അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സങ്കല്‍പ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടന ഹര്‍ജി നല്‍കിയിട്ടുണ്ട്.

മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശനത്തില്‍ രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) നടത്തുന്നത് വിലക്കിയ മുന്‍ ഉത്തരവ് ഈ മാസം 11നാണ് സുപ്രീം കോടതി റദ്ദാക്കിയത്. മൂന്നംഗ ബെഞ്ചിലെ ഒരംഗത്തിന്‍റെ വിയോജിപ്പോടെ 2013 ജൂലൈ 18ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവാണ് പുനഃപരിശോധന ഹര്‍ജി പരിഗണിച്ച് അഞ്ചംഗ ബെഞ്ച് റദ്ദാക്കിയത്. കേസില്‍ പുതുതായി വാദം കേള്‍ക്കാനും അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് കേസ് പരിഗണിക്കാനിരിക്കേയാണ് ഏകീകൃത പ്രവേശന പരീക്ഷ നടത്താന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാരും സി.ബി.എസ്.ഇയും ബുധനാഴ്ച ജസ്റ്റീസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.