ന്യൂഡൽഹി: ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതി കേസ് അന്വേഷണത്തിൽ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി വഴിവിട്ട് ഇടപെട്ടുവെന്ന് തെളിയിക്കുന്ന രേഖകൾ കയ്യിലുണ്ടെന്ന് ആം ആദ്മി പാർട്ടി. അസോസിയേഷൻ ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസ് അവസാനിപ്പിക്കാനാവശ്യപ്പെട്ട് പൊലീസ് സൂപ്രണ്ട് ബി.കെ.ഗുപ്തക്ക് ജെയ്റ്റ്ലി കത്തയച്ചുവെന്നാണ് ആരോപണം. ഡൽഹിയിൽ എ.എ.പി നേതാവ് അശുതോഷ് വാർത്താസമ്മേളനത്തിൽ കത്തിന്‍റെ പകർപ്പ് മാധ്യമപ്രവർത്തകർക്ക് മുന്നിൽ പ്രദർശിപ്പിച്ചു. 2011 ഒക്ടോബർ 27ന് അയച്ച കത്ത് നിഷേധിക്കാനായി ആം ആദ്മി നേതാക്കൾ ജെയ്റ്റ്ലിയെ വെല്ലുവിളിച്ചു.
ഡി.ഡി.സി.എ ഭാരവാഹികളെ ചോദ്യം ചെയ്യുന്ന നടപടിയിൽ നിന്നും പിന്തിരിയണമെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി സ്പെഷ്യൽ കമ്മീഷണർ രഞ്ജിത് നാരായണെയും 2012ൽ ജെയ്റ്റ്ലി സമ്മർദ്ദം ചെലുത്തിയിരുന്നതായി ആം ആദ്മി പാർട്ടി നേതാക്കൾ ആരോപിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവെന്ന പദവിയും സ്വാധീനവും ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയായിരുന്നു ജെയ്റ്റ്ലി. ക്രിക്കറ്റ് അസോസിയേഷനിലെ ദൈനംദിന കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ല എന്ന് പറയുമ്പോഴും ജെയ്റ്റ്ലി അനൗദ്യോഗിക പ്രസിഡന്‍റായി പ്രവർത്തിക്കുകയായിരുന്നു എന്നും അശുതോഷ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.