മധ്യപ്രദേശില്‍ തദ്ദേശ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മുന്നേറ്റം

ഭോപാല്‍: മധ്യപ്രദേശില്‍ ഒരുമാസം മുമ്പ് റത്ലാം ജബുവ ലോക്സഭാ മണ്ഡലം പിടിച്ചതിനു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് മിന്നും ജയം. ഡിസംബര്‍ 22ന് തെരഞ്ഞെടുപ്പ് നടന്ന എട്ടിടങ്ങളില്‍ അഞ്ചിലും വിജയം കുറിച്ചാണ് കോണ്‍ഗ്രസ് തിരിച്ചുവരവ് ഗംഭീരമാക്കിയത്. ബി.ജെ.പി മൂന്നിലൊതുങ്ങി.
കഴിഞ്ഞ തവണ എട്ടില്‍ ഏഴും വന്‍ഭൂരിപക്ഷത്തോടെ ബി.ജെ.പി വിജയിച്ചിരുന്നു.

ഷാഹ്ജാപൂര്‍ മുനിസിപ്പല്‍ കൗണ്‍സിലിനു പുറമെ ധംനോദ്, ഓര്‍ക, ഭിദ്ഗട്ട്, മജോളി പഞ്ചായത്തുകള്‍ കോണ്‍ഗ്രസിനെ തുണച്ചപ്പോള്‍ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍െറ ജില്ലയിലെ സഹോര്‍ മുനിസിപ്പാലിറ്റി ഭരണകക്ഷി നിലനിര്‍ത്തി. എട്ടു സഭകളിലെ 179 വാര്‍ഡുകളില്‍ എണ്ണംകൊണ്ട് കൂടുതല്‍ പ്രതിനിധികളെ ജയിപ്പിച്ചത് ബി.ജെ.പിയാണ്- 93. കോണ്‍ഗ്രസിന് 60ഉം. എന്നിട്ടും ഒരു മുനിസിപ്പാലിറ്റിയും നാലു പഞ്ചായത്തുകളുമായി കോണ്‍ഗ്രസ് മികവ് പുലര്‍ത്തി.

നവംബറില്‍ തെരഞ്ഞെടുപ്പ് നടന്ന റത്ലാം ജബുവ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. മുഖ്യമന്ത്രിക്കെതിരായ ജനവിധിയായി വിലയിരുത്തപ്പെട്ട മത്സരത്തിനു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിടുന്നത് ചൗഹാനെതിരായ സമ്മര്‍ദം ശക്തമാക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.