ഹൈദരാബാദ് സ്ഫോടനം: ജലീസ് അന്‍സാരിയെ 22 വര്‍ഷത്തിനു ശേഷം കുറ്റവിമുക്തനാക്കി

ഹൈദരാബാദ്: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്‍െറ ഒന്നാം വാര്‍ഷികത്തില്‍ ഹൈദരാബാദിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്ന ബോംബ് സ്ഫോടനങ്ങളില്‍ പ്രതിയെന്നാരോപിച്ച് ജയിലിലടച്ച ഡോ. ജലീസ് അന്‍സാരിയെ 22 വര്‍ഷത്തിനു ശേഷം കോടതി കുറ്റവിമുക്തനാക്കി. സെവന്‍ത് മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജിയാണ് വിചാരണക്കൊടുവില്‍ അന്‍സാരിയെ കുറ്റവിമുക്തനാക്കിയത്.

1993 ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ ഹൈദരാബാദ് നഗരത്തിലെ തിരക്കേറിയ അബിദ്, ഹുമയൂണ്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍, ഗോപാലപുരം റെയില്‍വേ റിസര്‍വേഷന്‍ സെന്‍റര്‍, മദീന എജുക്കേഷന്‍ സെന്‍റര്‍ എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളുടെ മുഖ്യസൂത്രധാരന്‍ എന്നാരോപിച്ച് 1994 ജനുവരിയില്‍ മുംബൈയില്‍ നിന്നാണ് അന്‍സാരിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ അന്‍സാരി കുറ്റങ്ങള്‍ സമ്മതിച്ചെന്നായിരുന്നു ഹൈദരാബാദ് പൊലീസ് നല്‍കിയിരുന്ന വിശദീകരണം. അന്‍സാരിയെ കുറ്റക്കാരനാണെന്ന് സ്ഥാപിക്കാന്‍ പര്യാപ്തമായ യാതൊരു തെളിവുമില്ളെന്നാണ് വിധി പ്രഖ്യാപിച്ച് കോടതി നടത്തിയ പരാമര്‍ശം.
ബാബരി മസ്ജിദ് തകര്‍ത്തതിന്‍െറ ഒന്നാം വാര്‍ഷികത്തില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്ന നിരവധി സ്ഫോടനങ്ങളുടെയും സൂത്രധാരന്‍ അന്‍സാരിയാണെന്നായിരുന്നു അന്വേഷണ ഏജന്‍സികള്‍ ആരോപിച്ചിരുന്നത്.

സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത്തരം 64 കേസുകളാണ് അന്‍സാരിയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ഇതില്‍ ട്രെയിനില്‍ സ്ഫോടനം നടത്തിയ കേസില്‍ അജ്മീര്‍ കോടതി അന്‍സാരിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ അന്‍സാരി നല്‍കിയ കേസ് സുപ്രീംകോടതിയിലാണ്. ഡോ. ജലീസ് അന്‍സാരിക്കെതിരെ 24 കേസുകള്‍ മഹാരാഷ്ട്രയിലെ കോടതികളില്‍ നടന്നുവരുന്നുണ്ട്. ഈ കേസുകളില്‍ ശിക്ഷ വിധിച്ചാല്‍ കിട്ടാവുന്ന കാലാവധിയില്‍ കൂടുതല്‍ ജയില്‍വാസം അനുഭവിച്ചുകഴിഞ്ഞതിനാല്‍ അന്‍സാരിയുടെ മോചനം വേഗത്തില്‍ നടക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ പറഞ്ഞു.

കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ ഡോക്ടര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന അന്‍സാരിക്ക് ഇപ്പോള്‍ പ്രായം 58 ആണ്. അദ്ദേഹത്തിന്‍െറ ഭാര്യയും മക്കളും മുംബൈയില്‍ താമസിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.