ആഗ്ര: ഉത്തർപ്രദേശിൽ ബലാത്സംഗക്കേസിൽ 20 വർഷം കഠിനതടവ് അനുഭവിച്ച യുവാവിനെ നിരപരാധിയെന്ന് അലഹബാദ് ഹൈകോടതി. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലെ വിഷ്ണു തിവാരിയാണ് അനീതിക്കിരയായത്. 1990 സെപ്റ്റംബറിൽ അറസ്റ്റിലായ വിഷ്ണുവിനെ 2021 ജനുവരിയിലാണ് നിരപരാധിയാണെന്ന് കോടതി വിധിക്കുന്നത്. ലളിത്പൂർ ജില്ലയിലെ ഒരു സ്ത്രീ ജോലിക്ക് പോകുന്നതിനിടയിൽ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് ആേരാപിച്ച് നൽകിയ പരാതിയാണ് വിഷ്ണുവിനെ തുറങ്കിലടക്കാൻ കാരണം.
ജയിൽ നടപടി ക്രമങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞ ദിവസമാണ് തന്‍റെ ജീവിതത്തിൽ നിന്ന് യുവത്വം കവർന്നെടുത്ത ജയിലിൽ നിന്ന് വിഷ്ണു ജീവിതത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. 'ബലാത്സംഗകേസിലെ പ്രതിയെന്ന് പൊലീസും, നീതിന്യായ വ്യവസ്ഥകളും വിധിച്ച വിഷ്ണുവിനെ കാത്തിരിക്കാൻ പുറത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ ആരും ഉണ്ടായിരുന്നില്ല. അവന്‍റെ ജീവിതത്തിലെ എല്ലാം കഴിഞ്ഞ രണ്ടുപതിറ്റാണ്ട് കൊണ്ട് ഭരണകൂടവും നീതിന്യായ വ്യവസ്ഥകളും കവർന്നെടുത്തിരുന്നു. 23 ാം വയസിൽ കുറ്റാരോപിതനായി കസ്റ്റഡിയിലാവുകയും മെനഞ്ഞെടുത്ത തെളിവുകളാൽ കുറ്റവാളിയായി ശിക്ഷിക്കപ്പെടുകയും ചെയ്ത വിഷ്ണുവിനെ 43ാം വയസിലാണ് പ്രതിയല്ലെന്ന് പറഞ്ഞ് വെറുതെ വിടുന്നത്.
20 വർഷം കൊണ്ട് അപരിചിതമായ ആ മതിൽക്കെട്ടിന് പുറത്ത് 'അനാഥനായ' അവനെ കാണാൻ ചില മാധ്യമ പ്രവർത്തകർ മാത്രമാണുണ്ടായിരുന്നത്. ''ഞാൻ 20 വർഷമായി ജയിലിലാണ്. ഇനി എനിക്കിവിടെ എന്താണ് പ്രതീക്ഷിക്കാനുള്ളത്. ആരോഗ്യം, കുടുംബം തുടങ്ങി എന്‍റെ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു.ഒരു അനുജൻ മാത്രമാണ് ഇനി എനിക്കുള്ളു. ഞാൻ കല്യാണം കഴിച്ചിട്ടില്ല..എന്‍റെ കൈകൾ കേണ്ടാ, ജയിൽ അടുക്കളയിൽ രാപ്പകൽ ജോലി ചെയ്തതിന്റെ പൊള്ളലുകളും നീറ്റലുകളും മാത്രമാണിനി എനിക്കൊപ്പമുള്ളത്.ജയിലധികൃതർ തന്ന 600 രൂപയുണ്ട്, അതുമായി നാട്ടിലേക്കുള്ള ബസ്കയറണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മാധ്യമപ്രവർത്തകരോട് വിഷ്ണു പറഞ്ഞു.''
സ്ത്രീയുടെ പരാതിയെ തുടർന്ന് ബലാത്സംഗത്തിനും അതിക്രമത്തിനും ഒപ്പം പട്ടിക ജാതി- പട്ടിക വർഗ നിയമപ്രകാരവും കേസെടുത്തിരുന്നു. അന്വേഷണ സംഘം സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ മൂന്നുവർഷ ശേഷം ലളിത്പൂർ കോടതി ബലാത്സംഗ കുറ്റത്തിന് 10 വർഷത്തെ കഠിന തടവ് വിഷ്ണുവിന് വിധിച്ചു. പട്ടിക ജാതി- പട്ടിക വർഗ നിയമപ്രകാരമുള്ള മറ്റ് ശിക്ഷകളും വിധിച്ചു. ആ വിധിയാണ് ഇപ്പോൾ ഹൈകോടതി തിരുത്തിയിരിക്കുന്നത്.
കുറ്റവിമുക്തനാക്കിയുള്ള അലഹബാദ് ഹൈക്കോടതി വിധിയിലെ നിരീക്ഷണം ഇങ്ങനെയായിരുന്നു; ബലാത്സംഗത്തിനിരയാകുന്ന ഒരാളിൽ നടത്തുന്ന വൈദ്യശാസ്ത്ര പരിശോധനയിൽ ചിലതെളിവുകൾ കണ്ടെത്തേണ്ടതാണ്. പ്രതി പരാതിക്കാരിയുടെ വായ പത്ത് മിനുട്ടോളം അടച്ചുപിടിച്ചെവെന്നും, അവരെ നിലത്തേക്ക് തള്ളിയിട്ടുവെന്നും പരാതിയിൽ പറയുന്നുണ്ട്. ബലാത്സംഗത്തിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. സ്ത്രീക്ക് ആന്തരിക പരിക്കുകൾ ഇല്ലെന്നാണ് വൈദ്യപരിശോധന നടത്തിയ ഡോക്ടർമാരുടെ റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് സാക്ഷികളെ ക്രോസ് വിസ്താരം നടത്തിയപ്പോഴും നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നും ഹൈകോടതി നിരീക്ഷിച്ചു. തെളിവുകളും വസ്തുതകളും കണക്കിലെടുക്കുമ്പോൾ, കുറ്റാരോപിതനായി പ്രതി അന്യായമായി ശിക്ഷിക്കപ്പെട്ടുവെന്ന് ഞങ്ങൾ മനസിലാക്കുന്നു, അതിനാൽ വിധിന്യായവും ഉത്തരവും തിരുത്തി പ്രതിയെ കുറ്റവിമുക്തനാക്കുന്നുവെന്നായിരുന്നു വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.