കോഴിക്കോട്: അലർജി പ്രതിരോധിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന നേസൽ സ്പ്രേകളുടെ ഉപയോഗത്തിൽ അതീവ ജാഗ്രത വേണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഓക്സിമെറ്റാസോലിൻ പോലുള്ള ഘടകങ്ങൾ അടങ്ങിയ ഡീകോൺജസ്റ്റന്റ് സ്പ്രേകൾ തുടർച്ചയായി അഞ്ച് ദിവസത്തിൽ കൂടുതൽ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇത് രക്തക്കുഴലുകളുടെ വീക്കത്തിനും മൂക്കടപ്പ് വർദ്ധിക്കാനും കാരണമാകും. ദീർഘകാലാടിസ്ഥാനത്തിൽ ഇത് സ്പ്രേകളോടുള്ള അടിമത്തത്തിലേക്കും ശ്വസനനാളിയുടെ തകരാറുകൾക്കും വഴിമാറാം.
അലർജിക്കായി ഗുളികകൾ തിരഞ്ഞെടുക്കുമ്പോൾ സെറ്റിറിസിൻ, ലോറാറ്റാഡിൻ തുടങ്ങിയ രണ്ടാം തലമുറയിൽപ്പെട്ട മരുന്നുകൾ ഉപയോഗിക്കുന്നതാണ് ഉചിതം. പഴയ മരുന്നുകളെ അപേക്ഷിച്ച് ഇവയ്ക്ക് ഉറക്കം തൂങ്ങൽ പോലുള്ള പാർശ്വഫലങ്ങൾ കുറവാണെന്ന് ലണ്ടൻ യൂനിവേഴ്സിറ്റി കോളജ് ഹോസ്പിറ്റലിലെ അലർജി വിദഗ്ധ ഗ്ലെനിസ് സ്കാഡിങ് പറയുന്നു. ഒരേസമയം നേസൽ സ്പ്രേയും ഗുളികകളും ഉപയോഗിക്കുന്നത് സാമ്പത്തിക നഷ്ടമല്ലാതെ വലിയ പ്രയോജനം നൽകില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അലർജി സീസൺ ആരംഭിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുൻപേ ചികിത്സ തുടങ്ങുന്നത് മികച്ച ഫലം നൽകും. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത് വരെ കാത്തിരിക്കാതെ മുൻകൂട്ടി നേസൽ സ്പ്രേകൾ ഉപയോഗിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. അലർജിയെ വെറുമൊരു ജലദോഷമായി കണ്ട് അവഗണിക്കുന്നത് ഉറക്കത്തെയും കുട്ടികളാണെങ്കിൽ അവരുടെ പഠനത്തെയും ബാധിച്ചേക്കാം. ശരിയായ രീതിയിൽ പ്രതിരോധിച്ചിട്ടും ലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ വിദഗ്ധ ചികിത്സ തേടണം. ചിലപ്പോൾ ഇത് അലർജിയല്ല മറിച്ച് അസ്ത്മ പോലുള്ള ശ്വസന സംബന്ധമായ അസുഖങ്ങളാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. തുടർച്ചയായ ബുദ്ധിമുട്ടുള്ളവർക്ക് ഇമ്മ്യൂണോതെറാപ്പി പോലുള്ള ചികിത്സകൾ ദീർഘകാല ആശ്വാസം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.