പ്രതീകാത്മക ചിത്രം
എന്തുകൊണ്ടാണ് ചിലർ ഉറക്കത്തിൽ നടക്കുകയും സംസാരിക്കുകയും ചെയ്യുന്നത്? ഇവ രണ്ടും സാധാരണയായി കാണപ്പെടുന്ന പാരാസോംനിയാസ് (Parasomnias) എന്നറിയപ്പെടുന്ന ഉറക്ക തകരാറുകളാണ്. ഉറക്കത്തിൽ നടക്കൽ, സംസാരിക്കൽ എന്നിവക്ക് പിന്നിലെ കാരണങ്ങൾ പലതാണ്. ഈ രണ്ട് പ്രതിഭാസങ്ങളും മിക്കപ്പോഴും താത്കാലികമാണ്. എന്നാൽ ഇത് പതിവാവുകയോ ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയോ ചെയ്യുകയാണെങ്കിൽ ഒരു ഡോക്ടറെയോ സ്ലീപ് സ്പെഷ്യലിസ്റ്റിനെയോ കാണുന്നത് നല്ലതാണ്.
ഉറക്കത്തിൽ നടക്കുന്നത് (സോമ്‌നാംബുലിസം) സാധാരണയായി സംഭവിക്കുന്നത് ഉറക്കത്തിന്റെ ഏറ്റവും ഗാഢമായ ഘട്ടത്തിലാണ്. ഇത് നോൺ-ആർ.ഇ.എം സമയത്താണ് കൂടുതലും ഉണ്ടാകുന്നത്. ഈ അവസ്ഥയിൽ തലച്ചോറിന്റെ ചില ഭാഗങ്ങൾ ഉണരുകയും ശരീര ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങൾ സജീവമാകുകയും ചെയ്യുമ്പോൾ, ബോധമനസ്സ് പൂർണ്ണമായും ഉറക്കത്തിൽ തന്നെ തുടരുന്നു. തലച്ചോറ് ഗാഢനിദ്രയിൽ നിന്ന് പൂർണ്ണമായും ഉണരാതെ, ഉറക്കത്തിനും ഉണർവിനും ഇടയിലുള്ള അവസ്ഥയിൽ തുടരുന്നതാണ് ഇതിന് കാരണം. ഉറക്കത്തിൽ നടക്കാനുള്ള പ്രവണത പാരമ്പര്യമായും ഉണ്ടാവാനും സാധ്യതയുണ്ട്. ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുമ്പോഴും ഈ അവസ്ഥ ഉണ്ടാകാം. കടുത്ത മാനസിക സമ്മർദം, ഉത്കണ്ഠ, അല്ലെങ്കിൽ പനി എന്നിവ ഉറക്കത്തിൽ നടക്കുന്നതിന് ഒരു കാരണമാകാം.
ഉറക്കത്തിൽ സംസാരിക്കുന്നത് ഏത് ഉറക്ക ഘട്ടത്തിലും സംഭവിക്കാം. ഇത് സാധാരണയായി അപകടകരമല്ല. ദിവസം മുഴുവനുമുള്ള ടെൻഷനുകളും ചിന്തകളും ഉറക്കത്തിൽ സംസാരമായി പുറത്തുവരാം. ശരീരത്തിന് സുഖമില്ലാതിരിക്കുമ്പോൾ ഉറക്കത്തിൽ സംസാരിക്കാനുള്ള സാധ്യത കൂടുതലാണ്. സ്ലീപ് അപ്നിയ (ഉറക്കത്തിൽ ശ്വാസമെടുക്കുന്നത് ആവർത്തിച്ച് നിന്നുപോവുകയോ അല്ലെങ്കിൽ വളരെയധികം കുറയുകയോ ചെയ്യുന്ന ഒരു ഗുരുതരമായ ഉറക്ക തകരാർ) പോലുള്ള മറ്റ് ഉറക്ക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും ഇത് സംഭവിക്കാം. ചില മരുന്നുകളുടെ ഉപയോഗം അല്ലെങ്കിൽ മദ്യപാനം ഉറക്ക സംസാരത്തിന് കാരണമാവാം.
ഉറക്കത്തിൽ നടക്കലും സംസാരിക്കലും സാധാരണയായി ഗുരുതരമായ രോഗങ്ങളല്ലെങ്കിലും, അവ ചില ദോഷങ്ങളോ അപകടങ്ങളോ ഉണ്ടാക്കാം. ഉറക്കത്തിൽ നടക്കൽ താരതമ്യേന അപകടകരമാണ്, കാരണം വ്യക്തിക്ക് ചുറ്റുമുള്ളതിനെക്കുറിച്ച് ബോധമില്ല. പടിക്കെട്ടുകളിൽ നിന്ന് വീഴുക, വീടിനുള്ളിലെ ഫർണിച്ചറുകളിലോ മറ്റ് വസ്തുക്കളിലോ തട്ടി പരിക്കേൽക്കുക എന്നിവയൊക്കെ സംഭവിക്കാൻ സാധ്യതയുണ്ട്. ഉറക്കത്തിൽ സംസാരിക്കൽ സാധാരണയായി വ്യക്തിക്ക് ദോഷകരമല്ല. പക്ഷേ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.