പ്രതീകാത്മക ചിത്രം
ലോകത്തെ പിടിച്ചുലക്കുന്ന ഒരു വലിയ ആരോഗ്യപ്രശ്നത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. വേൾഡ് ഒബിസിറ്റി ഫെഡറേഷന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, അമിതഭാരമുള്ള കുട്ടികളുടെ എണ്ണത്തിൽ ചൈനക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ന് ഇന്ത്യ. 2025ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 5-9 വയസ്സിനിടയിലുള്ള 1.5 കോടി കുട്ടികളും, 10-19 വയസ്സിനിടയിലുള്ള 2.6 കോടി കൗമാരക്കാരും അമിതഭാരമുള്ളവരാണ്. 2040ഓടെ ഇന്ത്യയിലെ രണ്ട് കോടി കുട്ടികൾ പൊണ്ണത്തടിയുള്ളവരും, 5.6 കോടി കുട്ടികൾ അമിതഭാരമുള്ളവരും ആകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണമെന്ന് ആകാശ് ഹെൽത്ത് കെയറിലെ സീനിയർ കൺസൾട്ടന്റ് ഡോ. മോണിക്ക ശർമയുടെ പറയുന്നു. കുട്ടികൾ പുറത്തിറങ്ങി കളിക്കുന്നതിന് പകരം മൊബൈൽ ഫോണുകളിലും ഗെയിമുകളിലും സമയം ചിലവഴിക്കുന്നു. ജങ്ക് ഫുഡ്, മധുരപാനീയങ്ങൾ, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ എന്നിവയുടെ അമിതമായ ഉപയോഗം പൊണ്ണത്തടിക്ക് കാരണമാകുന്നു. കുട്ടികളിലെ അമിതഭാരം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് പല മാതാപിതാക്കളും തിരിച്ചറിയുന്നില്ല.
2040ഓടെ ഇന്ത്യയിലെ 12 കോടി സ്കൂൾ കുട്ടികളിൽ അമിത ബി.എം.ഐ (BMI) മൂലം ഉണ്ടായേക്കാവുന്ന രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. മുതിർന്നവരിൽ മാത്രം കണ്ടിരുന്ന ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗങ്ങൾ, പ്രമേഹം, ഫാറ്റി ലിവർ എന്നീ രോഗങ്ങൾ ഇന്ന് കുട്ടികളിലും കാണപ്പെടുന്നു. ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ തലത്തിലും കുടുംബങ്ങളിലും മാറ്റങ്ങൾ അത്യാവശ്യമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. മധുരപാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നതും അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ പരസ്യങ്ങൾ നിയന്ത്രിക്കുന്നതും ഫലം ചെയ്യും. സി.ബി.എസ്.ഇ സ്കൂളുകളിൽ നടപ്പിലാക്കിയ 'ഷുഗർ ബോർഡുകൾ' പോലെ മധുരത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകണം.
ഇന്ത്യ ഇന്ന് ഒരു വിരോധാഭാസത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരു വശത്ത് പട്ടിണിയും പോഷകാഹാരക്കുറവും മൂലം കുട്ടികൾ വലയുമ്പോൾ, മറുവശത്ത് നഗരപ്രദേശങ്ങളിൽ അമിതഭാരമുള്ള കുട്ടികളുടെ എണ്ണം വർധിക്കുന്നു. ഇതിനെ നേരിടാൻ പോഷകാഹാരക്കുറവും പൊണ്ണത്തടിയും ഒരുപോലെ പരിഗണിക്കുന്ന സമഗ്രമായ ആരോഗ്യ നയങ്ങൾ ആവശ്യമാണ്. ഇന്നത്തെ കുട്ടികളുടെ ആരോഗ്യം സംരക്ഷിച്ചില്ലെങ്കിൽ, അത് നാളത്തെ വലിയൊരു പൊതുജനാരോഗ്യ ദുരന്തമായി മാറുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.