പലപ്പോഴും ആളുകൾ അവഗണിക്കുന്നതോ അല്ലെങ്കിൽ അറിവില്ലാത്തതോ ആയ ഒരു രോഗാവസ്ഥയാണ് നേത്രാർബുദം. 'കണ്ണിന് കാൻസർ വരുമോ?' എന്ന് അത്ഭുതപ്പെടുന്നവർ ധാരാളമാണ്. ശരീരത്തിലെ മറ്റേതൊരു അവയവത്തെയും പോലെ കണ്ണിനെയും അർബുദം ബാധിക്കാം. കണ്ണിന്റെ ഉള്ളിലോ, കൺപോളകളിലോ, കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങളിലോ ഇത് വരാം. ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നതാണ് കാഴ്ച നിലനിർത്താനും ജീവൻ രക്ഷിക്കാനും ഏറ്റവും പ്രധാനം.
പലപ്പോഴും വേദനയില്ലാത്തതിനാലാണ് കണ്ണിനെ ബാധിക്കുന്ന കാൻസർ തിരിച്ചറിയാൻ വൈകുന്നത്. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരു നേത്രരോഗ വിദഗ്ധനെ കാണേണ്ടതാണ്.
കാഴ്ചയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ: കാഴ്ച മങ്ങുകയോ പൂർണ്ണമായും നഷ്ടപ്പെടുകയോ ചെയ്യുക.
കൃഷ്ണമണിയിലെ വെളുത്ത നിറം: പ്രത്യേകിച്ചും കുട്ടികളിൽ, കാമറ ഫ്ലാഷിൽ ഫോട്ടോ എടുക്കുമ്പോൾ കൃഷ്ണമണിയിൽ ചുവപ്പിന് പകരം വെള്ള നിറത്തിലുള്ള തിളക്കം കാണുന്നത് ഗൗരവകരമാണ് (റെറ്റിനോബ്ലാസ്റ്റോമയുടെ ലക്ഷണം).
കണ്ണിലെ പാടുകൾ: കണ്ണിന്റെ നിറമുള്ള ഭാഗത്ത് (ഐറിസ്) പുതിയതായി രൂപപ്പെടുന്ന കറുത്തതോ തവിട്ടുനിറത്തിലുള്ളതോ ആയ പാടുകൾ.
കണ്ണ് തള്ളിവരിക: ഒരു കണ്ണ് മാത്രം ക്രമരഹിതമായി പുറത്തേക്ക് തള്ളിവരുന്ന അവസ്ഥ.
കൺപോളകളിലെ മുഴകൾ: കൺപോളകളിൽ ഉണ്ടാകുന്ന തടിപ്പുകൾ അല്ലെങ്കിൽ വിട്ടുമാറാത്ത വ്രണങ്ങൾ.
കുട്ടികളിലെ കണ്ണുകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ അർബുദമാണ് റെറ്റിനോബ്ലാസ്റ്റോമ. കണ്ണിന്റെ ഉൾഭാഗത്തുള്ള റെറ്റിനയിലെ കോശങ്ങളിൽ നിന്നാണ് ഈ കാൻസർ ആരംഭിക്കുന്നത്. സാധാരണയായി അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് ഇത് കണ്ടുവരുന്നത്. അപൂർവ്വമായി മുതിർന്നവരിലും വരാം. ജനനം മുതൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികളിൽ കണ്ടുവരുന്ന റെറ്റിനോബ്ലാസ്റ്റോമ പാരമ്പര്യമായും അല്ലാതെയും വരാം. കോശങ്ങളിലെ RB1 എന്ന ജീനിലുണ്ടാകുന്ന മാറ്റമാണ് ഇതിന് കാരണം.
യുവിയൽ മെലനോമ ആണ് മുതിർന്നവരിൽ കൂടുതൽ കാണപ്പെടുന്നത്. ഇത് സാധാരണയായി 50 വയസ്സിന് മുകളിലുള്ളവരിലാണ് കണ്ടുവരുന്നത്. കണ്ണിന്റെ മധ്യപാളിയായ 'യുവിയ'യിലെ മെലനോസൈറ്റുകൾ എന്ന കോശങ്ങളിലാണ് ഈ അർബുദം ആരംഭിക്കുന്നത്. പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ ഉണ്ടാകില്ല. കാഴ്ച പരിശോധനക്കിടയിലാകാം ഇത് കണ്ടെത്തുന്നത്. സൂര്യപ്രകാശമേൽക്കുന്നത് ഒരു കാരണമായി കരുതപ്പെടുന്നുണ്ടെങ്കിലും ശാസ്ത്രീയമായി പൂർണ്ണമായും തെളിയിക്കപ്പെട്ടിട്ടില്ല.
40 വയസ്സ് കഴിഞ്ഞവർ കാഴ്ചക്ക് വലിയ കുഴപ്പമില്ലെങ്കിൽ പോലും വർഷത്തിലൊരിക്കൽ സമഗ്രമായ നേത്രപരിശോധന നടത്തണം. ജനിച്ച് മാസങ്ങൾക്കുള്ളിലും പിന്നീട് മൂന്ന് വയസ്സിലും സ്കൂളിൽ ചേരുന്നതിന് മുമ്പും കുട്ടികൾ നിർബന്ധമായും കാഴ്ച പരിശോധന നടത്തണം. സൂര്യരശ്മിയിലെ അൾട്രാവയലറ്റ് രശ്മികൾ കോശങ്ങൾക്ക് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്. അതിനാൽ വെയിലത്ത് ഇറങ്ങുമ്പോൾ യു.വി പ്രൊട്ടക്ഷൻ നൽകുന്ന സൺഗ്ലാസുകൾ ധരിക്കുക. കുടുംബത്തിൽ ആർക്കെങ്കിലും റെറ്റിനോബ്ലാസ്റ്റോമ പോലെയുള്ള നേത്രാർബുദങ്ങൾ വന്നിട്ടുണ്ടെങ്കിൽ, കുട്ടികളെ ജനിച്ച ഉടൻ തന്നെ വിദഗ്ധ പരിശോധനക്ക് വിധേയരാക്കണം. കണ്ണിന് വിശ്രമം നൽകേണ്ടതും ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.