ഒന്നിനും ഒരു മൂഡ് ഇല്ലല്ലേ..? അവഗണിക്കരുത് ഈ അഞ്ച് ലക്ഷണങ്ങൾ

ഇന്നത്തെ തിരക്കേറിയ ജീവിതത്തിനിടയിൽ വിട്ടുമാറാത്ത ക്ഷീണവും ശരീരവേദനയും ജോലിയുടെ സമ്മർദം മൂലമാണെന്ന് കരുതി തള്ളിക്കളയുന്നവർ ജാഗ്രതൈ. പലപ്പോഴും നിസ്സാരമെന്ന് തോന്നിക്കുന്ന ഇത്തരം ലക്ഷണങ്ങൾ ശരീരത്തിലെ വിറ്റാമിൻ ഡിയുടെ ഗുരുതരമായ കുറവിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സൂര്യപ്രകാശം ഏൽക്കാത്ത വിധം വീടിനുള്ളിലോ ഓഫിസിനുള്ളിലോ ജോലി ചെയ്യുന്നവർക്കാണ് പ്രധാനമായും വിറ്റാമിൻ ഡി കുറവ് അനുഭവപ്പെടുന്നത്. കൂടാതെ പ്രായമായവർ, ഗർഭിണികൾ, ആർത്തവവിരാമം വന്ന സ്ത്രീകൾ, ഇരുണ്ട ചർമ്മമുള്ളവർ എന്നിവർക്ക് ഈ സാഹചര്യം നേരിടാൻ സാധ്യത കൂടുതലാണെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. തുടക്കത്തിൽ തിരിച്ചറിയാൻ കഴിയാത്ത സൂക്ഷ്മമായ ലക്ഷണങ്ങളിലൂടെയാണ് ഈ അവസ്ഥ പ്രകടമാകുന്നത്.

അവഗണിക്കരുത് ഈ അഞ്ച് ലക്ഷണങ്ങൾ

ഡൽഹി ആകാശ് ഹെൽത്ത്‌കെയറിലെ ഓർത്തോപീഡിക് വിഭാഗം മേധാവി ഡോ. ആശിഷ് ചൗധരി പറയുന്നതനുസരിച്ച് വിറ്റാമിൻ ഡി കുറവിന്റെ പ്രധാന ലക്ഷണങ്ങൾ ഇവയാണ്.

  • മതിയായ ഉറക്കം ലഭിച്ചിട്ടും മാറാത്ത തളർച്ചയും ഊർജമില്ലായ്മയും വിട്ടുമാറാത്ത ക്ഷീണവുമാണ് പ്രാഥമിക ലക്ഷണം.
  • പേശികളുടെ ബലഹീനത വിറ്റാമിൻ ഡി കുറയുന്നതിന്റെ ലക്ഷണമാണ്. തുടകളിലും പുറംഭാഗത്തും അനുഭവപ്പെടുന്ന അകാരണമായ പേശി വേദനയോ ബലക്കുറവോ പലരും പ്രായത്തിന്റെ പ്രശ്നമായി തെറ്റിദ്ധരിക്കാറുണ്ട്.
  • അസ്ഥിവേദനയാണ് മറ്റൊന്ന്. കാത്സ്യം ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി അത്യാവശ്യമായതിനാൽ, ഇതിന്റെ കുറവ് സന്ധിവേദനയ്ക്കും എല്ലുകളുടെ ബലക്ഷയത്തിനും കാരണമാകുന്നു.
  • വിഷാദം പോലുള്ള മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, അമിതമായ മുടികൊഴിച്ചിൽ എന്നിവയും വിറ്റാമിൻ ഡി കുറവിന്റെ ലക്ഷണങ്ങളാണ്.
  • ഇടയ്ക്കിടെയുണ്ടാകുന്ന അണുബാധകളും പനിയും ബാധിച്ച് രോഗപ്രതിരോധ ശേഷി കുറയുന്നത് വിറ്റാമിൻ ഡി കുറയുന്നതുകൊണ്ടാണ്.

ലക്ഷണങ്ങൾ നീണ്ടുനിൽക്കുകയാണെങ്കിൽ രക്തപരിശോധനയിലൂടെ വിറ്റാമിൻ ഡി അളവ് ഉറപ്പുവരുത്തേണ്ടതാണ്. ലഘുവായ കുറവാണെങ്കിൽ സൂര്യപ്രകാശം ഏൽക്കുന്നതിലൂടെയും ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിലൂടെയും (പാൽ, മുട്ട, മീൻ തുടങ്ങിയവ) പരിഹരിക്കാം. എന്നാൽ ഗുരുതരമായ കുറവുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം സപ്ലിമെന്റുകൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.

Tags:    
News Summary - Don't you have a mood for anything? Don't ignore these five symptoms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.