റാക് കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍
സഖര്‍ അല്‍ ഖാസിമി റാക് സ്പോര്‍ട്സ് കോംപ്ലക്സിൽ
റാസല്‍ഖൈമ: ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ആകാര സൗന്ദര്യത്തേക്കാള്‍ ആരോഗ്യത്തിന് പ്രാധാന്യം നല്‍കണമെന്ന് റാക് കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി. രണ്ടാമത് റാക് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി സ്പോര്‍ട്സ് കോംപ്ളക്സിലെത്തിയ അദ്ദേഹം യുവാക്കളുമായി സംസാരിക്കുകയായിരുന്നു. റാക് ഫിറ്റ്നസ് ചലഞ്ച് ശരീര സൗന്ദര്യത്തിനോ ബോഡി ബില്‍ഡിങ്ങിനോ വേണ്ടിയുള്ളതല്ല.
ദീര്‍ഘകാലത്തേക്കുള്ള ആരോഗ്യകരമായ ജീവിത ശൈലി രൂപപ്പെടുത്തുകയാണ് ഇതിന്‍റെ ലക്ഷ്യം. ഈ പദ്ധതി യുവാക്കളിലുണ്ടാക്കിയ സ്വാധീനം പ്രശംസാര്‍ഹമാണ്. അതിരുകടന്ന ഫിറ്റ്നസ് രീതികളില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കുകയും സ്ഥിരതയാര്‍ന്ന ആരോഗ്യ ശീലങ്ങള്‍ വളര്‍ത്താന്‍ സഹായിക്കുന്നതുമാണ് ഇതിന്‍റെ രൂപകല്‍പ്പന. 13 വയസ് മുതലുള്ളവര്‍ക്ക് റാക് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമാകാം.
ചെറു പ്രായത്തില്‍ തന്നെ ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്താന്‍ ഇത് സഹായിക്കും. ശരീര ശക്തി, സഹിഷ്ണുത എന്നിവ വികസിപ്പിക്കുന്നതിനും സന്തുലിതമായ ജീവിത രീതി പിന്തുടരുന്നതിനും റാക് ഫിറ്റ്നസ് ചലഞ്ച് ഉതകുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. റാക് ഫിറ്റ്നസ് ചലഞ്ചിന്‍റെ ആദ്യ പതിപ്പ് നേരത്തെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. 19 കിലോ ഗ്രാം ശരീര ഭാരം കുറച്ച് വാലിദ് ഉമര്‍ അലി അല്‍ ഷര്‍ഹാന്‍ അല്‍ നുഐമിയാണ് വിജയികളില്‍ ഒന്നാമതത്തെിയത്. 20 വിഭാഗങ്ങളിലായി എട്ട് ലക്ഷത്തിലേറെ ദിര്‍ഹമിന്‍റെ സമ്മാന വിതരണമാണ് ആദ്യ ഫിറ്റ്നസ് ചലഞ്ചിന്‍റെ സമാപന ചടങ്ങില്‍ ഡിസംബറില്‍ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.