ന്യൂഡൽഹി: യു.എ.ഇ ഉൾപ്പെടെ നാല് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ പാസ്‌പോർട്ട്, വിസ, മറ്റ് കോൺസുലർ സേവനങ്ങൾ നൽകാൻ താത്കാലികമായി കരാർ കമ്പനികളെ ചുമതലപ്പെടുത്താൻ സുപ്രീം കോടതി അനുമതി നൽകി. കരാർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജി തള്ളിയെങ്കിലും, പ്രവാസികളുടെ സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ സുപ്രീം കോടതി താത്കാലിക ക്രമീകരണങ്ങൾക്ക് വഴിയൊരുക്കുകയായിരുന്നു. പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നത് വരെ യു.എ.ഇ, കുവൈത്ത്, സിംഗപ്പൂർ, കാൻബറ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.
ഇതോടെ, അബൂദബിയിലെ ഇന്ത്യൻ എംബസിക്കും ദുബൈയിലെ കോൺസുലേറ്റിനും താൽപര്യമുണ്ടെങ്കിൽ താത്കാലിക അടിസ്ഥാനത്തിൽ സേവനങ്ങൾ നൽകാൻ 'അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനെ' ചുമതലപ്പെടുത്താനാകും. 2025 നവംബറിൽ നടന്ന മത്സരപരീക്ഷണത്തിനൊടുവിൽ കുറഞ്ഞ തുക തുക രേഖപ്പെടുത്തി കരാർ സ്വന്തമാക്കിയത് അൽഹിന്ദ് ആയിരുന്നു. എന്നാൽ, ലേല നടപടികളിൽ ക്രമക്കേടുണ്ടെന്ന് കാട്ടി മറ്റ് കമ്പനികൾ ഹൈക്കോടതിയെ സമീപിക്കുകയും തുടർന്ന് പുതിയ ടെൻഡർ വിളിക്കാൻ കോടതി ഉത്തരവിടുകയുമായിരുന്നു.
നിയമതടസ്സങ്ങൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി 17 വർഷത്തിനിടയിൽ ആദ്യമായി എംബസിയും കോൺസുലേറ്റും നേരിട്ടാണ് പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകിയിരുന്നത്. പ്രത്യേക പോർട്ടൽ വഴി അപ്പോയിന്റ്മെന്റ് എടുത്തവർക്ക് മാത്രമായിരുന്നു സേവനം. ഇതിനാൽ പ്രവാസികൾ നേരിട്ടിരുന്ന കാലതാമസത്തിനും പ്രയാസങ്ങൾക്കും സുപ്രീം കോടതിയുടെ പുതിയ ഉത്തരവോടെ പരിഹാരമായേക്കും.
അതിനിടെ, യു.എ.ഇയിലുടനീളമുള്ള തങ്ങളുടെ 16 കേന്ദ്രങ്ങളും കോൺസുലർ സേവനങ്ങൾ നൽകാൻ പൂർണ സജ്ജമാണെന്ന് അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് വ്യക്തമാക്കി. ദുബൈ, അബൂദബി, ഷാർജ, അജ്മാൻ, ഫുജൈറ, റാസൽഖൈമ ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം അൽഹിന്ദ് അപേക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ ജീവനക്കാർക്ക് ആവശ്യമായ പരിശീലനങ്ങളും കമ്പനി നൽകി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.