ദുബൈ: സാധാരണ തെരഞ്ഞെടുപ്പുകളുടെ ചൂടും ചൂരുമൊന്നും കഴിഞ്ഞ ദിവസം വരെ ഇല്ലായിരുന്നുവെങ്കിലും ഉപ തെരഞ്ഞെടുപ്പു ഫലം പ്രവാസ ലോകവും ആഘോഷിച്ചു. തങ്ങളുടെ കോട്ടയായ വേങ്ങര നിലനിർത്തിയതിെൻറ ആഹ്ലാദത്തിലായിരുന്നു ലീഗ് അനുഭാവികളെങ്കിൽ വോട്ടുനിലവാരത്തിലെ വർധന ഇടതുപക്ഷ അനുഭാവികളെ ഏറെ സന്തോഷിപ്പിച്ചു. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് പ്രവർത്തകർ രാവിലെ തന്നെ നിരവധി പ്രവർത്തകർ എത്തിയിരുന്നു. വിജയ പ്രഖ്യാപനത്തിനു പിന്നാലെ ലീഗ് കേന്ദ്രങ്ങൾ പതിവു തെറ്റിച്ചില്ല. കടകളിലും താമസ സ്ഥലങ്ങളിലുമെല്ലാം ലഡ്ഡു വിളമ്പി. നല്ല പച്ച നിറത്തിൽ തന്നെ.
പഞ്ചാബിലെ ഗുരുദാസ്പൂർ ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പിയുടെ തോൽവി പ്രഖ്യാപിക്കപ്പെട്ടതോടെ കോൺഗ്രസ് പ്രവർത്തകരും ഉഷാറിലായി. ഭരണ സ്വാധീനമുപയോഗിച്ച് ദുഷ്പ്രചരണങ്ങൾ നടത്തിയിട്ടും അവയെ അതിജീവിച്ച് യു.ഡി.എഫ് നേടിയ വിജയം തിളക്കമുള്ളതാണെന്ന് ദുബൈ കെ.എം.സി.സി പ്രസിഡൻറ് പി.കെ. അൻവർ നഹയും ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിയും പറഞ്ഞു. കോൺഗ്രസ് ദേശീയ തലത്തിലും യു.ഡി.എഫ് കേരളത്തിലും ഉജ്ജ്വലമായ തിരിച്ചുവരവിെൻറ പാതയിയിലാണെന്നതിെൻറ തെളിവാണ് ഗുരുദാസ്പൂരും വേങ്ങരയും തെളിയിക്കുന്നതെന്ന് ഇൻകാസ് ഫുജൈറ പ്രസിഡൻറ് കെ.സി അബൂബക്കർ പറഞ്ഞു.
ബിജെപി യുമായി ഒത്തുകളിച്ചു ഏതാനും വോട്ടുകൾ വർധിപ്പിക്കാൻ കഴിഞ്ഞെങ്കിലും വലിയ മുന്നേറ്റമുണ്ടാക്കാൻ എൽ.ഡി.എഫിനു കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നാൽ മുസ്ലിം ലീഗിന് സന്തോഷിക്കാൻ വകയില്ലാത്തതും ഇടതുപക്ഷം സങ്കടപ്പെടേണ്ടതില്ലാത്തതുമായ ഫലമാണിതെന്ന് അബൂദബി ശക്തി തിയറ്റേഴ്സ് വൈസ് പ്രസിഡൻറ് സഫറുള്ള പാലപ്പെട്ടി അഭിപ്രായപ്പെട്ടു. സംഘ്പരിവാറിനും വർഗീയതക്കും പ്രതിരോധം തീർക്കാൻ രാജ്യം പ്രതീക്ഷയർപ്പിക്കുന്നത് പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങളിലാണ്. മലപ്പുറം ജില്ലയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ കൈവരിച്ച മുന്നേറ്റത്തിെൻറ തുടർച്ചയാണ് വേങ്ങരയിലെ വോട്ടുവർധനയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.