അബൂദബി: വന്ദേ ഭാരത് മിഷൻ വഴി ടിക്കറ്റെടുക്കാൻ അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെൻററിലെ എയർ ഇന്ത്യ എക്സ്പ്രസ് ഓഫിസിൽ എത്തുന്നവരുടെ തിരക്കേറുന്നു. ന്യൂഡൽഹി, ലഖ്നോ, ഹൈദരാബാദ് സെക്ടറിലേക്ക് ടിക്കറ്റെടുക്കാനെത്തുന്നവരാണ് അധികവും. വിസ കാലാവധി അവസാനിച്ചവർക്ക് യു.എ.ഇ നൽകിയ ആനുകൂലം ആഗസ്റ്റ് പത്തിന് അവസാനിക്കാനിരിക്കെ അടുത്ത ദിവസങ്ങളിൽ തിരക്ക് കൂടാനാണ് സാധ്യത. ആഗസ്റ്റ് ഒന്ന് മുതൽ 15 വരെയുള്ള സർവിസുകളുടെ ടിക്കറ്റ് വിൽപനയും തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച 500 പേർക്കാണ് ടോക്കൺ നൽകിയത്. ടോക്കൺ നൽകുന്നവരുടെ ഇടപാടുകൾ രാത്രി വൈകിയാണെങ്കിലും പൂർത്തീകരിക്കും. ചൊവ്വാഴ്ച ടോക്കൺ ലഭിക്കാത്ത ഉപഭോക്താക്കൾക്ക് ബുധനാഴ്ച രാവിലെ മുൻഗണന നൽകും. ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കുള്ള വിമാന ടിക്കറ്റെടുക്കാൻ എത്തുന്നവരിൽ അധികവും ഓൺലൈൻ സൗകര്യം ഇല്ലാത്തവരാണ്. വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് ഐ.എസ്.സി ഓഡിറ്റോറിയത്തിലെ ടിക്കറ്റ് കൗണ്ടറിൽ എത്തുന്നവരിൽ ഭൂരിഭാഗവും.
ഐ.എസ്.സിയിലെ പ്രധാന ഓഡിറ്റോറിയത്തിലെ എയർ ഇന്ത്യ ഓഫിസ് ടിക്കറ്റ് കൗണ്ടർ അബൂദബി കമ്യൂണിറ്റി പൊലീസ് സേനാംഗങ്ങൾ പരിശോധിച്ചു. പ്രധാന ഓഡിറ്റോറിയത്തിൽ 150പേർക്ക് ഒന്നര മീറ്റർ ഇടവിട്ടാണ് സീറ്റുകൾ വിന്യസിച്ചിരിക്കുന്നത്. ടിക്കറ്റെടുക്കാൻ എത്തുന്നവർക്ക് രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെയാണ് ടോക്കൺ നൽകി പ്രവേശനം അനുവദിക്കുന്നത്. ടോക്കൺ ലഭിക്കുന്നവരുടെ സേവനം പൂർത്തീകരിക്കുന്നതുവരെ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നതായി ഐ.എസ്.സി ജനറൽ സെക്രട്ടറി ജോജോ അംബൂക്കൻ അറിയിച്ചു.വന്ദേ ഭാരത് മിഷൻ വിമാന ടിക്കറ്റ് വിതരണത്തിന് അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെൻററിൽ (ഐ.എസ്.സി) താൽക്കാലിക സൗകര്യം ഈ മാസം പത്തിനാണ് ആരംഭിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് താൽക്കാലികമായി എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് കൗണ്ടർ ഐ.എസ്.സിയിൽ പ്രവർത്തിക്കുന്നതെന്നും അംബൂക്കൻ ചൂണ്ടിക്കാട്ടി.
വന്ദേ ഭാരത് മിഷൻ വിമാന ടിക്കറ്റ് വാങ്ങാനെത്തിയ ജനക്കൂട്ടം സാമൂഹിക അകലം പാലിക്കാതെ തുടർച്ചയായി നിയമലംഘനം തുടർന്നതിനെ തുടർന്നാണ് അബൂദബി ഖാലിദിയയിലെ എയർ ഇന്ത്യ എക്സ്പ്രസ് ഓഫിസ് അബൂദബി പൊലീസ് അടപ്പിച്ചത്. 50 പേരിൽ കൂടുതൽ ടിക്കറ്റെടുക്കാൻ എത്താൻ പാടില്ലെന്ന് പല തവണ പൊലീസ് മുന്നറിയിപ്പു നൽകിയിരുന്നു. ജനക്കൂട്ടം അനിയന്ത്രിതമായെത്തുന്നത് പതിവായതിനെ തുടർന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് ഓഫിസ് അടക്കാൻ പൊലീസ് നിർദേശിച്ചത്. ഈ സാഹചര്യത്തിലാണ് അബൂദബി എയർ ഇന്ത്യ ഓഫിസ് ടിക്കറ്റിങ് കൗണ്ടർ തുറക്കാൻ താൽക്കാലിക സൗകര്യം ഐ.എസ്.സി മാനേജിങ് കമ്മിറ്റി അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.