അബൂദബി: തലസ്ഥാന നഗരിയിൽ ജനുവരി രണ്ടുമുതൽ ടോൾ ഗേറ്റ് കടന്നുകൊണ്ടിരിക്കുന്ന എല ്ലാ സ്വകാര്യ വാഹനങ്ങളുടെയും അക്കൗണ്ടിൽനിന്ന് ഏപ്രിൽ രണ്ടിനുശേഷം നിരക്ക് ഈടാക്കുമെന്ന് സമഗ്ര ഗതാഗത കേന്ദ്രവും നഗരസഭ-ഗതാഗത വകുപ്പും അറിയിച്ചു. ടോൾ നിരീക്ഷണം ആരംഭിച്ചത് ജനുവരി രണ്ടു മുതലാണ്. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഏഴുമുതൽ ഒമ്പതുവരെയും വൈകീട്ട് അഞ്ചുമുതൽ ഏഴുവരെയും ടോൾ ഗേറ്റിലൂടെ സഞ്ചരിക്കുന്ന സ്വകാര്യ വാഹനങ്ങളാണ് തുക നൽകേണ്ടത്. എന്നാൽ, മൂന്നു മാസത്തെ ഗ്രേസ് പീരിയഡിനു ശേഷമാവും ടോൾ നിരക്ക് ശേഖരിക്കുക. സമഗ്ര ഗതാഗത കേന്ദ്രം, നഗരസഭ-ഗതാഗത വകുപ്പ് എന്നിവയുടെ വെബ്സൈറ്റിൽ വാഹന ഉടമകൾക്ക് അക്കൗണ്ട് രജിസ്റ്റർ ചെയ്യാനുള്ള ഗ്രേസ് പരിധിയാണ് മൂന്നു മാസത്തേക്ക് അനുവദിച്ചിരിക്കുന്നത്. ഈ കാലാവധി കഴിയുന്ന മുറക്ക് ടോൾ ഗേറ്റ് കടക്കുന്നവരിൽ നിന്നുള്ള നിരക്ക് ഒരുമിച്ച് ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. മൂന്നു മാസത്തിനകം രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ നിയമലംഘനത്തിന് പിഴയൊടുക്കേണ്ടിവരും. ഓൺലൈനിൽ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് അക്കൗണ്ട് ടോപ്അപ് ചെയ്യാനാവും. മൂന്നുമാസം വരെ അക്കൗണ്ടിൽനിന്ന് പണം ഈടാക്കില്ലെങ്കിലും ടോൾ കടക്കുമ്പോൾ നാലു ദിർഹം വീതം രേഖപ്പെടുത്തും.
രജിസ്ട്രേഷൻ എത്രയും വേഗം വാഹന ഉടമകൾ പൂർത്തീകരിക്കണമെന്ന് എല്ലാ ഉപയോക്താക്കളോടും അധികൃതർ അഭ്യർഥിച്ചു. സമയപരിധി അവസാനിച്ച ശേഷം രജിസ്ട്രേഷൻ പൂർത്തീകരിക്കാതിരുന്നാൽ നിയമലംഘനമാവും. ഗ്രേസ് പീരിയഡിൽ ടോൾ ഗേറ്റ് കടന്നതിെൻറ നിരക്ക് എല്ലാ വാഹന ഉടമകളിൽനിന്നും ഈടാക്കും. ഈ കാലയളവിൽ രജിസ്ട്രേഷൻ പൂർത്തീകരിച്ചില്ലെങ്കിൽ നിയമലംഘനത്തിനും അക്കൗണ്ടിൽ മതിയായ ബാലൻസിെൻറ അഭാവത്തിനും ഉപയോക്താക്കൾ പിഴ ഒടുക്കേണ്ടിവരും. ഗ്രേസ് പീരിയഡ് കഴിയുന്നതുവരെ അക്കൗണ്ടിൽനിന്ന് ടോൾ നിരക്ക് ഈടാക്കുന്നതിന് സാവകാശം ലഭിക്കും. ജനുവരി രണ്ടുമുതൽ ടോൾ നിരക്ക് കണക്കുകൂട്ടൽ ആരംഭിച്ചതായി സമഗ്ര ഗതാഗത കേന്ദ്രം സ്ഥിരീകരിച്ചു. ഏപ്രിൽ രണ്ടിനു ശേഷമാവും നിയമലംഘനത്തിന് പിഴയും ടോൾ നിരക്കും ഈടാക്കുക. തിരക്കുള്ള സമയങ്ങളിൽ ഒരുപ്രാവശ്യം ഗേറ്റ് മുറിച്ചുകടക്കുന്നതിന് നാലു ദിർഹം വീതമാണ് ടോൾ നിരക്ക്. പ്രതിദിനം വ്യക്തിഗത വാഹനങ്ങൾക്ക് പരമാവധി 16 ദിർഹമാവും ഈടാക്കുക. അബൂദബി നഗരത്തിലെ ശൈഖ് സായിദ് ബ്രിഡ്ജ്, ശൈഖ് ഖലീഫ ബ്രിഡ്ജ്, അൽമക്ത ബ്രിഡ്ജ്, മുസഫ ബ്രിഡ്ജ് എന്നിവയിലാണ് ടോൾ ഗേറ്റുകൾ ജനുവരി രണ്ടുമുതൽ പ്രവർത്തനക്ഷമമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.