ദുബൈ: പ്രൗഢിയുടെ പ്രതീകമായ പഴയ മോഡൽ ക്ലാസിക് കാറുകളുടെയും ഗാംഭീര്യം തുടിക്കുന്ന ശബ്ദത്തോടെ നിരത്തുകളെ കീഴടക്കുന്ന ഇരുചക്ര വാഹനങ്ങളുടെയും മട്ടും ഭാവവും തൊട്ടറിയണോ? എങ്കിൽ വെള്ളി, ശനി ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ ഉമ്മുൽഖുവൈനിലെ സൽമയിലെ യൂനിയൻ ഹൗസ് മൈതാനത്തേക്ക് വണ്ടി തിരിച്ചോളൂ. കൺനിറയെ കാഴ്ചകൾ കണ്ട് സായാഹ്നം അവിസ്മരണീയമാക്കാം. വിനോദസഞ്ചാരത്തെയും കായികവിനോദങ്ങളെയും പ്രോത്സാഹിപ്പിക്കാൻ ഉമ്മുൽഖുവൈൻ എക്സിക്യൂട്ടിവ് കൗൺസിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ ജനകീയമായ ഇനം ആണ് ഡ്രൈവ് ആൻഡ് മീറ്റ്. ഇത് രണ്ടാം തവണയാണ് വാഹനമാമാങ്കം എമിറേറ്റിൽ അരങ്ങേറുന്നത്.
70,000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന പ്രദർശന നഗരിയിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ മറ്റനേകം വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. അഞ്ചു പ്രധാന വിഭാഗങ്ങളിലായാണ് പ്രദർശനങ്ങളും മത്സരങ്ങളും നടക്കുന്നത്. റിമോട്ട് കാറുകളുടെയും ഡ്രോണുകളുടെയും മത്സരമാണ് മറ്റൊരു പ്രധാന ആകർഷണം. കൂടാതെ സന്ദർശകർക്ക് വാഹനങ്ങളും കൗതുകകരമായ ആക്സസറീസും വാങ്ങാനുള്ള സൗകര്യവും ഇതോടൊപ്പമുണ്ട്. ഉമ്മുൽഖുവൈൻ ഫോട്ടോഗ്രഫി മത്സരത്തിൽനിന്ന് തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനവും വിവിധ സ്റ്റേജ് ഷോകളും ആസ്വദിക്കാനും അവസരം ലഭിക്കും. 20 ദിർഹമാണ് മുതിർന്നവർക്ക് പ്രവേശന ഫീസ്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കു പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.