അബൂദബി: യു.എ.ഇയിലെ ആരോഗ്യമേഖലയില്‍ ജോലി തേടുന്നവര്‍ക്ക് ആശ്വാസ നടപടിയുമായി യു.എ.ഇ. ആരോഗ്യ മേഖലയിലെ ആറു തൊഴിലുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രവൃത്തിപരിചയ നിബന്ധന ഒഴിവാക്കി. രജിസ്‌ട്രേഡ് നഴ്‌സ്, അസിസ്റ്റന്‍റ് നഴ്‌സ്, മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍, ലബോറട്ടറി ടെക്‌നോളജിസ്റ്റ്, റെസ്പിറേറ്ററി കെയര്‍ ടെക്‌നീഷ്യന്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍റ് എന്നീ തസ്തികകളിലേര്‍പ്പെടുത്തിയിരുന്ന ആറുമാസ പ്രവൃത്തിപരിചയ നിബന്ധനയാണ് നീക്കിയത്.
ഇതോടെ കോഴ്‌സ് പാസായാലുടന്‍ ഈ ജോലികളില്‍ അപേക്ഷിക്കാവുന്നതും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനുമാവും. യു.എ.ഇയിലും പുറത്തുമുള്ള സര്‍വകലാശാലകളില്‍ പഠിച്ചിറങ്ങിയവര്‍ക്കാണ് ഇതോടെ തൊഴില്‍ നേടാനുള്ള മികച്ച അവസരം കൈവന്നിരിക്കുന്നത്. ആരോഗ്യ രംഗത്തേക്കുള്ള ജീവനക്കാരുടെ റിക്രൂട്ട്‌മെന്‍റിന് വേഗം കൂട്ടാനും തൊഴില്‍ ക്ഷാമം കുറയ്ക്കാനുമാണ് ഇത്തരമൊരു നീക്കം. വി ദി യു.എ.ഇ 2031 ദൗത്യത്തെ പിന്തുണക്കുന്നതാണ് തീരുമാനം.
മാനവ വിഭവ ശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം, പ്രവൃത്തിപരിചയം വേണ്ടെങ്കിലും റിക്രൂട്ട്‌മെന്‍റിനുള്ള മറ്റ് പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ തുടരും. ഇതുവരെ ആറുമാസത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മാത്രമേ മേല്‍പ്പറഞ്ഞ ജോലികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയുമായിരുന്നുള്ളൂ. പുതിയ തീരുമാനം വന്നതോടെ കോഴ്‌സ് പാസായവര്‍ക്ക് ഉടന്‍ തന്നെ അപേക്ഷിക്കാനും ജോലിയില്‍ പ്രവേശിക്കാനും അവസരമൊരുങ്ങിയിരിക്കുകയാണ്. ഈ തീരുമാനം ആരോഗ്യപരിചരണ സേവനങ്ങളുടെ ഗുണമേന്മയിലോ രോഗികളുടെ സുരക്ഷയിലോ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സര്‍വകലാശാലകളിലെയും മെഡിക്കല്‍ കോളജുകളിലെയും അധ്യാപകരെയും ഫിസിഷ്യന്‍മാര്‍, മറ്റ് ആരോഗ്യ പരിചരണ വിദഗ്ധന്‍മാര്‍ എന്നിവരെയും ആരോഗ്യപരിചരണ കേന്ദ്രങ്ങളില്‍ പ്രാക്ടീസ് ചെയ്യാനുള്ള അനുമതിയും മന്ത്രാലയം നല്‍കി. ആരോഗ്യ മന്ത്രാലയവുമായും ഉന്നത വിദ്യാഭ്യാസ, ശാസ്ത്രീയ ഗവേഷണ മന്ത്രാലയവുമായി സഹകരിച്ചാണ് നടപടി.
വിദ്യാഭ്യാസവും പ്രായോഗിക തലവും തമ്മിലുള്ള സംയോജനം ശക്തിപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് ഈ നടപടി. യോഗ്യത, പ്രവൃത്തിപരിചയം, മുന്‍ ലൈസന്‍സിങ് മാനദണ്ഡങ്ങള്‍ എന്നിവ പരിഗണിച്ച് അധ്യാപികര്‍ക്ക് പ്രൊഫഷണല്‍ ലൈസന്‍സ് അനുവദിക്കുകയും ചെയ്യും. അധ്യാപന മണിക്കൂറുകള്‍ തുടര്‍ പ്രൊഫഷണല്‍ വികസനമായി വിലയിരുത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.