ദുബൈ: ബൗദ്ധിക സ്വത്താവകാശങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാനായതായി താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ) അറിയിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 671 ബൗദ്ധിക കൃതികളും സ്വത്തുക്കളുമാണ്. ബൗദ്ധിക സ്വത്താവകാശ സംരക്ഷണത്തിനായി നടപ്പിലാക്കിയ പ്രത്യേക നയരൂപവത്കരണം, നിയന്ത്രണ സംവിധാനം, രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വിവിധ പദ്ധതികൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര സംവിധാനം വികസിപ്പിച്ചതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ബൗദ്ധിക സ്വത്തവകാശ ദിനാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിലാണ് ജി.ഡി.ആർ.എഫ്.എ ഇക്കാര്യം വെളിപ്പെടുത്തിയത്. സ്ഥാപനത്തിന്‍റെ ദിശാബോധവും വികസന കാഴ്ചപ്പാടും വ്യക്തമാക്കുന്നതാണ് ഈ നേട്ടമെന്ന് അധികൃതർ വിലയിരുത്തി. സൃഷ്ടിപരമായ ആശയങ്ങളെ പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റുകയും സേവന നിലവാരം ഉയർത്തുകയും ചെയ്യുന്ന അന്തരീക്ഷം രൂപപ്പെടുത്താൻ ജി.ഡി.ആർ.എഫ്.എയ്ക്ക് കഴിഞ്ഞു. കൂടാതെ, തന്ത്രപ്രധാന പങ്കാളിത്തങ്ങളിലൂടെ ഈ രംഗത്തെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും സാധിച്ചു.
രാജ്യത്തിന്‍റെ നവീകരണ-ബൗദ്ധിക സ്വത്തവകാശ സൂചികകളിൽ സംഭാവന നൽകുന്നതിനൊപ്പം അറിവ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ജി.ഡി.ആർ.എഫ്.എ ശ്രദ്ധ ചെലുത്തുന്നുണ്ട്. നവീകരണത്തെ ഒരു പ്രത്യേക പദ്ധതിയായി കാണാതെ സർക്കാർ പ്രവർത്തനത്തിന്‍റെ അവിഭാജ്യ ഘടകമായി മാറ്റുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നത്. യഥാർഥ നവീകരണം അതിന്‍റെ ഫലങ്ങൾ സംരക്ഷിക്കപ്പെടുമ്പോഴാണ് പൂർത്തിയാകുക. ഇത് സേവന വികസനത്തിനും ഭാവി സന്നദ്ധക്കും ശക്തമായ പിന്തുണ നൽകുന്നുവെന്ന് ലീഡർഷിപ്പ് ആൻഡ് ഫ്യൂച്ചർ സെക്ടർ അസി. ഡയറക്ടർ ജനറലർ ബ്രിഗേഡിയർ അബ്ദുൽ സമദ് ഹുസൈൻ സുലൈമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.